നിക്കിയെ കൊന്നത് അച്ഛന്റെയും ബന്ധുക്കളുടെയും സഹായത്തോടെ

ഡൽഹി: യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചെന്ന കേസിൽ കാമുകന്റെ അച്ഛനെ അടക്കം അഞ്ചുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയായ നിക്കി യാദവിനെ സഹിൽ ഗെലോട്ട് കൊലപ്പെടുത്തിയത് ഇവരുടെ അറിവോടെയും സഹായത്തോടെയുമാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സഹിലിന്റെ അച്ഛൻ വിരേന്ദർ സിങ്ങിന് പുറമേ രണ്ടു ബന്ധുക്കളെയും രണ്ട് സുഹൃത്തുക്കളെയുമാണ് പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തി.

ദിവസങ്ങൾക്ക് മുൻപാണ് ഡൽഹിയെ വീണ്ടും ഞെട്ടിച്ച് കൊണ്ട് കൊലപാതകം നടന്നത്. സഹിൽ യാദവിന്റെ കുടുംബം നടത്തുന്ന റെസ്റ്റോറന്റിലെ ഫ്രിഡ്ജിൽ നിന്നാണ് നിക്കി യാദവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിൽ അഞ്ചുപേരുടെയും പങ്ക് വ്യക്തമായതായി സ്‌പെഷ്യൽ കമ്മീഷണർ രവീന്ദ്ര യാദവ് പറഞ്ഞു. പിടിയിലായവരിൽ നവീൻ ഡൽഹി പൊലീസിലെ കോൺസ്റ്റബിളും സഹിലിന്റെ അടുത്ത ബന്ധുവുമാണെന്നും പൊലീസ് പറഞ്ഞു.