ബിജെപി അമ്പതോളം മണ്ഡലത്തിൽ വോട്ടുമറിച്ചു, ലാവലിൻ കേസ് 33 തവണ നീട്ടി’: സുധാകരൻ

ഡല്‍ഹിയില്‍ ജമാഅത്ത് ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലീംസംഘടനകള്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്‍റെ  കാര്‍മികത്വത്തില്‍ നടത്തിയ ആര്‍എസ് എസ്- സിപിഎം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ബിജെപി- സിപിഎം സംഘട്ടനം നിലച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും കൊന്നൊടുക്കിയതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചതും അന്നത്തെ ചര്‍ച്ചയുടെ ഫലമാണ്. ലാവ്‌ലിന് കേസ് 33 തവണ നീട്ടിവച്ചതും ഇതേ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്ന് സുധാകരന്‍ പറഞ്ഞു.

ജമാ അത്ത് ഇസ്ലാമി- ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും  ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത് സിപിഎം നേരിടുന്ന ആഴമേറിയ പ്രതിസന്ധികളില്‍ നിന്നും  ജനശ്രദ്ധ തിരിക്കാനാണ്. ആ വെട്ടില്‍ വീഴാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. പിണറായി വിജയനും അദ്ദേഹത്തിന്റെ കൊള്ളസംഘവും നടത്തിയ തീവെട്ടിക്കൊള്ളകളും ജനദ്രോഹനടപടികളും ജനമധ്യത്തില്‍ തുറന്നുകാട്ടുന്ന പ്രചാരണ പ്രക്ഷോഭവുമായി കോണ്‍ഗ്രസ്  മുന്നോട്ടുപോകും.കാലാകാലങ്ങളില്‍ എല്ലാത്തരം വര്‍ഗീയതയെയും  സിപിഎം താലോലിക്കാറുണ്ട്.  42 വര്‍ഷത്തിലധികം സിപിഎമ്മിന്റെ സഹയാത്രികരായിരുന്ന  ജമാ അത്ത് ഇസ്ലാമിയെ സിപിഎം ഇപ്പോള്‍ ചണ്ടിപോലെ പുറന്തള്ളിയത് സിപിഎമ്മിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ബിജെപിയെ നേരിടാന്‍ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനം എടുത്തപ്പോള്‍ അതില്‍നിന്ന് വിട്ടുനിന്ന് ബിജെപിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍.