ദുരിതാശ്വാസ നിധിയിലേത് സംഘടിത തട്ടിപ്പ്, ഇടനിലക്കാരായി ഏജന്റുമാരും’ മനോജ് എബ്രഹാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഏജന്റുമാർ തട്ടിപ്പ് നടത്തി. തട്ടിപ്പിന് പിന്നിൽ സംഘടിതമായ ശ്രമുണ്ട്. ഇതുവരെ രണ്ട് വർഷം പുറകോട്ടുള്ള ഫയലുകൾ പരിശോധിച്ചു. കൂടുതൽ കാലം പുറകോട്ട് പോയി ഫയലുകൾ പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിഎംഡിആർഎഫ് വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് മനോജ് എബ്രഹാം പറഞ്ഞു. സർക്കാരിൽ നിന്നും പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ക്രമക്കേടുകൾ എല്ലാ ജില്ലകളിലും ഏറെക്കുറെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ തട്ടിപ്പ് നടത്തിയെന്ന് സംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അറിയാൻ വിശദമായ പരിശോധന ഇന്നും നാളെയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടിതമായ തട്ടിപ്പെന്നാണ് മനസ്സിലാക്കുന്നത്. ഒരു ജില്ലയിൽ ഏകദേശം 300 അപേക്ഷകൾ പരിശോധിക്കുന്നുണ്ട്. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ നിർദേശങ്ങൾ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പിന്റെ പങ്ക് പറ്റൽ രീതി എങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ട്. അർഹതപ്പെട്ടവർക്കുള്ള സഹായ വിതരണത്തിന് തടസ്സമുണ്ടാവില്ല. ആനുകൂല്യം വിതരണം ചെയ്യുന്നതിന് പുതിയ മാർഗനിർദ്ദേശം സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാരിന് നൽകും. തട്ടിപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ്, ഗുണഭോക്താക്കളുടെ വീടുകൾ എന്നിവിടങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.