ബജറ്റിലെ മാറ്റങ്ങൾ മാർച്ച് മുതൽ പ്രാബല്യത്തിൽ; നാളെ മുതൽ ചിലവേറും

വരവും ചെലവും കണക്കുകൂട്ടി പ്രതിമാസ ബജററ് കൈകാര്യം ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമുള്ള കാര്യം തന്നെയാണ്. അല്ലെങ്കിൽ ശമ്പളം കിട്ടിക്കഴിഞ്ഞാൽ മാസം പകുതിയാകുമ്പോഴേക്കും പോക്കറ്റും കാലിയാകും. മാർച്ച് ഒന്ന് മുതൽ പഴയതുപോലെയല്ല കാര്യങ്ങൾ. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് പ്രതിമാസ ബജറ്റിനെ ബാധിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ 2023 മാർച്ച് മാസത്തിലെ മാറ്റങ്ങൾ പ്രതിമാസ ചെലവുകളെ ബാധിക്കുന്നതിനെക്കുറിച്ച് ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്.

അടുത്തിടെ റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ മിക്ക ബാങ്കുകളും വായ്പ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഇത് വായ്പ എടുത്തവരെയും എടുക്കാനിരിക്കുന്നവരെയും ബാധിക്കുക തന്നെ ചെയ്യും. ബാങ്കിൽ നിന്നും വായ്പ എടുത്തവരുടെ കാര്യത്തിലാണെങ്കിൽ ഇ എം ഐ അല്ലെങ്കിൽ തിരിച്ചടക്കേണ്ട കാലാവധി കൂടാനാണ് സാധ്യത. കാലാവധി കൂടുന്നത് പലിശയും കൂടാൻ ഇടയാക്കും. പലിശ നിരക്കുയരുന്നത് സാധാരണക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കാരണമാകും.

പാചകവാതക വിലവർധനവ് എപ്പോഴും സാധാരണക്കാരന് തിരിച്ചടി തന്നെയാണ്. എൽപിജി,പിഎൻജി,സിഎൻജി വിലകൾ മാസത്തിന്റെ തുടക്കത്തിലാണ് നിശ്ചയിക്കുന്നത്. ഫെബ്രുവരി മാസത്തിൽ പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടിയിട്ടില്ല. എന്നാൽ മാർച്ചിൽ വിലവർധനവ് ഉണ്ടാകാനാണ് സാധ്യത.

2023 ലെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടർ പ്രകാരം മാർച്ചിൽ സർക്കാർ, സ്വകാര്യ ബാങ്കുകൾക്ക് 2 ദിവസം അവധിയായിരിക്കും. മാർച്ചിൽ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകൾ പ്രവൃത്തിദിനവും, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധിദിവസവുമാണ്.

നികുതിദായകർക്ക് നിലവിലെ സാമ്പത്തികവർഷത്തിൽ നികുതി ഇളവിനുള്ള അവസരമുണ്ട്. സെക്ഷൻ 80 സി പ്രകാരം ആനുകൂല്യമുള്ള നിക്ഷേപ പദ്ധതികളിൽ മാർച്ച് 31 ന് മുമ്പ് നിക്ഷേപങ്ങൾ നടത്തിയാൽ നികുതി ഇളവ് ലഭിക്കും.

മാത്രമല്ല ഐ ടി നിയമങ്ങളിൽ മാറ്റം വരുത്തിയതിനാൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കുന്നവരും കരുതൽ പാലിക്കേണ്ടിവരും. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾക്ക് പുതിയ നിയമം ബാധകമാക്കിയാൽ, അത്തരം പോസ്റ്റുകൾ പങ്കുവെയ്ക്കുന്നവർ പിഴ നൽകേണ്ടിവരും. കൂടാതെ വേനൽക്കാലം തുടങ്ങുന്നതിനാൽ ഇന്ത്യൻ റെയിൽവെ ട്രെയിൻ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയേക്കും. മാർച്ച് മുതൽ നിരവധി പാസഞ്ചർ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്താനാണ് സാധ്യത. ഇത് സംബന്ധിച്ച പട്ടിക മാർച്ചിൽ പ്രസിദ്ധീകരിക്കും.