45-കാരിയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി, 12 ലക്ഷവും കാറും തട്ടിയെടുത്തു , പ്രതി അൻസാർ പിടിയില്‍

തിരുവനന്തപുരം:സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തുകയും ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.തിരുവനന്തപുരം കന്യാകുളങ്ങര കൊച്ചാലുംമൂട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന അൻസാറി(30)നെയാണ് വട്ടപ്പാറ പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയായ 45-കാരി നല്‍കിയ പരാതിയിലാണ്.യുവാവിനെതിരേ പോലീസ് കേസെടുത്തത്. മൂന്നുവര്‍ഷം മുന്‍പ് സാമൂഹികമാധ്യമത്തിലൂടെ ഇരുവരും പരിചയപ്പെട്ടു. പിന്നീട് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് യുവതിയുടെ ആരോപണം.

ഇതേ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി 12 ലക്ഷം രൂപയും 19 പവന്‍ സ്വര്‍ണാഭരണവും കാറും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. അറസ്റ്റിലായ അൻസാര്‍ വിവാഹിതനാണ്. മറ്റുസ്ത്രീകളില്‍നിന്നും ഇയാള്‍ സമാനരീതിയില്‍ പണം തട്ടിയെടുത്തതായി സൂചനയുണ്ടെന്ന് പോലീസ് പറയുന്നു. വട്ടപ്പാറ സി.ഐ. ശ്രീജിത്ത്, എസ്.ഐ.മാരായ സുനില്‍ കുമാര്‍, ശ്രീലാല്‍, എ.എസ്.ഐ. സജീഷ് കുമാര്‍, സി.പി.ഒ.മാരായ ജയകുമാര്‍, ശ്രീകാന്ത്, റിജാഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.പ്രതിയായ അന്‍സര്‍ വിവാഹിതനാണ്..