ഫൊക്കാനാ കേരളാ കൺവൻഷൻ ; അവിസ്മരണീയം ഈ നിമിഷങ്ങൾ ഷാജി വർഗ്ഗീസ്, ഫൊക്കാന ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാന അതിന്റെ നാല്പത് വർഷങ്ങൾ പിന്നിടുന്ന സുവർണ്ണ നിമിഷങ്ങളാണിത്. ഈ സമയത്ത് ഫൊക്കാനയുടെ കേരളാ കൺവൻഷൻ സമുചിതമായി നടത്തിയതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ ഓരോരുത്തരും. ഡോ. ബാബു സ്‌റ്റീഫന്റെ നേതൃത്വത്തിലുള്ള ഫൊക്കാന 2022-2024 കമ്മിറ്റി ഈ സംഘടനയെ ഫൊക്കാന ഇന്റർനാഷണൽ എന്ന ലെവലിലേക്ക് ഉയർത്തുന്ന നിമിഷങ്ങൾ കൂടിയാണ്. മുൻപെങ്ങും ഇല്ലാത്ത വിധം ഫൊക്കാനയ്ക്ക് ഒരു അന്തർദ്ദേശീയ പ്ലാറ്റ്ഫോം ഉണ്ടാകുന്നു എന്നതാണ് സത്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി സംഘടനകൾ ഫൊക്കാനയുടെ കൊടിക്കീഴിൽ അണിനിരക്കുന്നു എന്നതല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു പക്ഷെ ലോകത്തെവിടെയെങ്കിലുമുള്ള മലയാളികളുടെ കുട്ടികളോ, മറ്റ് വ്യക്തികൾക്കോ അമേരിക്കൻ മണ്ണിൽ ഒരു പ്രശ്നം ഉണ്ടായാൽ അവരുമായി റിലേറ്റ് ചെയ്യുന്ന ആർക്കും അവർ ഉൾപ്പെട്ട മലയാളി സംഘടനകൾ വഴി ഫൊക്കാന നേതൃത്വത്തെ ബന്ധപ്പെടുകയും ഫൊക്കാന ആ വിഷയത്തിന് പരിഹാരം ഉണ്ടാക്കാൻ മുൻകൈ എടുക്കുകയും ചെയ്യും. ഒരു പക്ഷെ സർക്കാർ സംവിധാനത്തിന് എത്താൻ കഴിയാത്ത മേഖലയിൽ പോലും വളരെ വേഗത്തിൽ ഫൊക്കാനയ്ക്ക് ഇടപെടാൻ കഴിയും. അതുകൊണ്ട് ഈ പ്രോജക്ട് ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും.നേഴിസിംഗ് സ്കോളർഷിപ്പുകൾ മുതൽ അമേരിക്കൻ യുവജനങ്ങളുടെ രാഷ്ട്രീയ പ്രവേശനം വരെയുളള പദ്ധതികൾക്കാണ് ഫൊക്കാന തുടക്കമിട്ടു കഴിഞ്ഞത്. ഇവയെല്ലാം കേരള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതായിരുന്നു കേരളാ കൺവൻഷൻ കൊണ്ടുള്ള ഗുണം. വളരെ ആവേശത്തോടെയാണ് കേരള ജനത ഫൊക്കാനയെ ഈ കൺവൻഷനോടൊപ്പം സ്വീകരിച്ചത്. ഗോവ ഗവർണർ അഡ്വ.ശ്രീധരൻ പിള്ള പങ്കെടുത്ത ഫൊക്കാന എക്സലൻസ് അവാർഡ് വിതരണത്തിൽ പങ്കെടുത്ത് സംസാരിക്കാനായത് ജീവിതത്തിലെ നല്ല നിമിഷമായി ഞാൻ കാണുന്നു. ഫൊക്കാന എന്ന വടവൃക്ഷത്തിന് കീഴെ ഒരു എളിയ പ്രവർത്തകനായി നിലനിൽക്കാനായതു കൊണ്ടാണ് അത്തരമൊരു അവസരം വന്നു ചേർന്നത്. ഫൊക്കാനയ്ക്കൊപ്പം നിലകൊള്ളുക, സംഘടനയുടെ വികസന പ്രവർത്തനങ്ങൾക്കൊപ്പവും ഭാവിയിൽ നടപ്പിൽ വരുത്തേണ്ട ബൃഹത് പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്യുക എന്നതും ഒരു പ്രവർത്തകനെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്വമുള്ള കാര്യമാണ്. ഫൊക്കാനയുടെ പുതിയ കമ്മറ്റി അധികാരത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ച പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷനു വേണ്ടി സർക്കാർ തലത്തിൽ ട്രൈബ്യൂണൽ സ്ഥാപിക്കുവാൻ സമ്മർദ്ദം ചെലുത്തുമെന്ന് ഡോ.ബാബു സ്‌റ്റീഫൻ പ്രഖ്യാപിച്ചിരുന്നു. ഫൊക്കാന പ്രസിഡന്റായിരുന്ന തമ്പി ചാക്കോയ്ക്കൊപ്പം ഇതേ ആവശ്യവുമായി ഞങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുകയും പ്രവാസി ട്രൈബ്യൂണൽ നടപ്പിൽ വരുത്തുവാൻ വേണ്ട സഹായം നൽകുമെന്ന് അദ്ദേഹം അന്ന് വാക്ക് നൽകിയിരുന്നു. ഡോ.ബാബു സ്‌റ്റീഫൻ ഈ ദൗത്യത്തിന് നേതൃത്വം നൽകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഫൊക്കാനയുടെ കേരളാ കൺവൻഷനിലെ ജന പങ്കാളിത്തവും , മന്ത്രിമാർ, എം.എൽ.എ മാർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ പിന്തുണയും കേരളാ കൺവൻഷന്റെ വൻ വിജയത്തിന് വഴിതെളിച്ചു. രണ്ട് ദിവസങ്ങൾ ഫൊക്കാനയെ കേരള ജനതയ്ക്ക് അറിയുവാനും. ഫെക്കാനയ്ക്ക് കേരള ജനതയ്ക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യുവാനും സാധിച്ച ദിനങ്ങൾ . ഇത് പുതിയ സംഘടനാ ചരിത്രത്തിന്റെ തുടക്കമാവട്ടെ എന്ന് ആഗ്രഹിക്കുന്നു.