നടിയെ ആക്രമിച്ച കേസ്; വിചാരണ ജൂലായ് 31നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

ദില്ലി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിർദ്ദേശം. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളിൽ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ച. ഒരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി

അതേസമയം വിചാരണ വൈകുന്നത് ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം ദീലീപിന്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് സംസ്ഥാനം കോടതിയിൽ പറഞ്ഞു. ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണെന്ന് സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ കോടതിയിൽ വ്യക്തമാക്കി.

എന്നാൽ ഓൺലൈൻ മുഖേനയുള്ള വിചാരണയിൽ സാങ്കേതിക പ്രശ്നങ്ങളൂണ്ടെന്നും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക രഞ്ജീത റോത്തഗി കോടതിയെ അറിയിച്ചു. ക്രോസ് വിസ്താരം പൂർത്തിയാക്കാൻ വേണ്ടത് അഞ്ച് ദിവസം കൂടിയെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.