ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് അഞ്ച് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

 ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് സമയം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി.

ഒരു മണിക്കൂറോളം നേരമാണ് കോടതിയിൽ വാദ പ്രതിവാദം നീണ്ടത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ കസ്റ്റഡിയിൽ അനിവാര്യമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രധാന വാദം. പ്രതിയുടെ മാനസിക സ്ഥിതി പരിശോധിക്കേണ്ടതുണ്ട്. തെളിവെടുപ്പ് വേണമെന്നും ക്രൈം ബ്രാഞ്ച് വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രതിയെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂരാണ് കോടതിയിൽ ഹാജരായത്.