ഒഡിഷ ട്രെയിന്‍ അപകടം; കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതാണ് കാരണമെന്ന് പ്രാഥമിക നിഗമനം

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവെന്ന് കണ്ടെത്തൽ. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 130 കിലോ മീറ്റർ വേഗത്തിലെത്തിയ കോറമണ്ഡൽ എക്സ്പ്രസ് ചരക്ക് വണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.

മെയിൻ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി. നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ആദ്യം ഇടിച്ചത് കോറമണ്ഡൽ എക്സ്പ്രസാണ്. മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 130 കിലോ മീറ്റർ വേഗതയിൽ കോറമണ്ഡൽ എക്സ്പ്രസ് ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി. ഈ കൂട്ടിയിടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. ഇതിൽ മൂന്ന് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസിലേക്ക് വീണു. ഇതോടെ, കൃത്യമായ പാതയിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികളുടെ പാളം തെറ്റി എന്നുമാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

അപകടത്തില്‍പ്പെട്ട് 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 1000 ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. വലിയ ഞെട്ടലുണ്ടാക്കിയ അപകടമാണ് ഉണ്ടായതെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രതികരിച്ചു. സുരക്ഷയ്ക്ക് റെയിൽവേ മുന്തിയ പരിഗണന നൽകേണ്ടതുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. അപകടമുണ്ടായ ഉടൻ സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാർക്കും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും നന്ദി അറിയിക്കുന്നുവെന്നും പട്നായിക് പറഞ്ഞു.