അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്

അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ   ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക. ഇന്നലെ തൃശൂരിൽ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത്.

അതേസമയം കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സാസ്കാരിക കേരളം ഇപ്പോളും. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവർത്തകനെ കുറിച്ചുള്ള ഓർമകളാണ് രാഷ്ട്രീയ- സിനിമ-സീരിയൽ രംഗത്തെ പ്രമഖർ പങ്കുവയ്ക്കുന്നത്. തങ്ങൾക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആർക്കും ഉൾക്കൊള്ളാനായിട്ടില്ല. നിരവധി പേരാണ് സുധിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്ത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി തുടങ്ങി നിരവധിപേർ സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുൻ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്നാണ് വി ഡി സതീശൻ പറഞ്ഞത്. അനുകരണ കലയിലും അഭിനയത്തിലും മികവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ. സ്റ്റേജ് ഷോകളിൽ അപാരമായ ഊർജത്തോടെ പങ്കെടുക്കുന്ന പ്രതിഭാശാലിയായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് കലാരംഗത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം സുധിക്ക് ആദരാഞ്ജലികളെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രിയും മമ്മൂട്ടിയും അടക്കമുള്ളവർ വ്യക്തമാക്കി.