കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ ദമ്പതികളും ഇരട്ടക്കുട്ടികളും മരിച്ച നിലയിൽ

കാലിഫോർണിയയിൽ മലയാളി കുടുംബ ത്തെ മരിച്ച നിലയിൽ കണ്ടെത്തി. സാൻമറ്റേയോയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ നാലംഗ കുടുംബമാണ്  ദാരുണമായ നിലയിൽ മരിച്ചതായി കണ്ടെത്തിയത്. കൊല്ലം ഫാത്തിമാമാതാ കോളജിലെ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57-ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യയും കിളികൊല്ലൂർ പ്രിയ ദർശിനി നഗർ വെളിയിൽ വീട്ടിൽ പരേതനായ ബെൻ സിഗ റിന്റെയും ജൂലിയറ്റിന്റെയും മകളുമായ ആലീസ് പ്രിയങ്ക (40), ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. ഹീറ്ററിൽ നിന്നുള്ള വാതകം ശ്വസിച്ചാണ് മരണമെന്നാണ് കണക്കുക്കൂട്ടുന്നത്. അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് സ്റ്റാർട്ടപ്പ് സംരംഭത്തിലേക്ക് മാറിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായിരുന്നു. ആറ് വർഷങ്ങൾക്ക് മുമ്പാണ് കുടുംബം അമേരിക്കയിലെത്തിയത്. പിന്നീട് നാട്ടിലെത്തിയില്ല.  ആലീസിന്റെ അമ്മ ജൂലിയറ്റും ഇവർക്കൊപ്പമായിരുന്നു. ഞായറാഴ്ചയാണ് ജൂലിയറ്റ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തി ആലീസിനെ വിളിച്ചപ്പോൾ ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് ആനന്ദിന്റെ സുഹൃത്തുക്കൾ വഴിയുള്ള അന്വേഷണത്തിലാണ്  ദുരന്തമറിഞ്ഞത്. പോലീസ് എത്തി പൂട്ടുതുറന്നപ്പോഴാണ് ഒരുമുറിയിൽ നാലുപേരേയും മരിച്ച നിലയിൽ കണ്ടത്.  പോസ്റ്റ്‌മോർട്ടം   രാത്രി വൈകി നടക്കുമെന്നും അതിന്റെ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും സാൻ മറ്റേയോ പൊലീസ് പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും മരിച്ചുവെന്നാണ് അവർ പറയുന്നത്. മറ്റാരുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല. എല്ലാ സാധ്യതകളും അന്വേഷിക്കുന്നതായും പൊലീസ് സംഘം അറിയിച്ചു.