മുള്ളന്‍കൊല്ലി കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്

വയനാട് : മുള്ളന്‍കൊല്ലി സുരഭിക്കവലയിലെ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്. ഒരു മാസത്തിലേറെയായി മുള്ളന്‍കൊല്ലി, പുല്‍പള്ളി മേഖലകളില്‍ കടുവയുടെ സാനിധ്യം ഉണ്ടായിരുന്നു. പലതവണ കൂടുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കടുവ പിടിയിലാകാത്ത സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്.

ജനവാസമേഖലയിലിറങ്ങിയ കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ പിടികൂടുകയും കൃഷിയിടത്തില്‍ തമ്പടിക്കുകയും ചെയ്തിരുന്നു. ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജനങ്ങളെ ഭയപ്പെടുത്തുന്ന കടുവയെ 2 ദിവസമായി കണ്ടിട്ടില്ല. വടാനക്കവലയില്‍ കണ്ടു തെരച്ചില്‍ നടത്തുന്നതിനിടെ കടുവ സുരഭിക്കവലയിലേക്കു പോയെന്നാണ് കരുതുന്നത്.

കടുവ രണ്ട് ദിവസം മുമ്പ് പകല്‍ സമയത്ത് കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് ആളുകളെ ഭയപ്പെടുത്തിയിരുന്നു. മൂന്നിടത്ത് കൂട് സ്ഥാപിച്ച് കാത്തിരുന്നിട്ടും കടുവയെ കുടുക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് രാപകല്‍ പെട്രോളിങ് നടക്കുകയാണ്. ആര്‍ആര്‍ടി സംഘത്തിന് പുറമേ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗതാഗത സൗകര്യമില്ലാത്ത കുട്ടികളെ വനംവകുപ്പിന്റെ വാഹനങ്ങളിലാണ് സ്‌കൂളിലെത്തിച്ചത്.