‘സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകം,പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം ശ്രമം നടത്തുന്നു’; ചെന്നിത്തല

തിരുവനന്തപുരം: പൂക്കോട് വെറ്ററനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന് ചെന്നിത്തല. പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം ശ്രമം നടത്തുന്നുവെന്നും രൂക്ഷഭാഷയില്‍ ചെന്നിത്തല വിമര്‍ശിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്. ഹോസ്റ്റലില്‍ ‘അലിഖിത നിയമം’ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാര്‍ത്ഥന്‍ തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു. രഹാന്റെ ഫോണില്‍ നിന്ന് സിദ്ധാര്‍ഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം പറയുന്നു.

ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികള്‍ സിദ്ധാര്‍ത്ഥനെ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.