വിവാദ ആൾ ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു

കൊച്ചി: വിവാദ ആൾ ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്വയം ദൈവീക പരിവേഷം ചാര്‍ത്തി കബളിപ്പ് നടത്തിയിരുന്ന സന്തോഷ് മാധവന്‍ നിരവധി വഞ്ചനാ കേസുകളില്‍ പ്രതിയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടു. 2008ലാണ് ഇയാളുടെ തട്ടിപ്പുകള്‍ പുറംലോകമറിഞ്ഞത്.

വിദേശ മലയാളിയാണ് സന്തോഷ് മാധവന്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പിന്നീട് നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നു. നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ടായിരുന്നു. പീഡന ദൃശ്യങ്ങളടങ്ങിയ സിഡികള്‍ അടക്കം താമസസ്ഥലത്ത് നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ശിക്ഷ അനുഭവിക്കുന്നതിനിടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് വിഐപി പരിഗണന നല്‍കിയെന്നതും വിവാദമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് ഇയാള്‍ പുറത്തിറങ്ങിയത്.