തലശ്ശേരി – മാഹി ബൈപ്പാസ് നാളെ തുറക്കും; പ്രധാനമന്ത്രി ഓൺലെെനായി ഉദ്ഘാടനം നിർവഹിക്കും

ദേശീയപാത 66ലെ തലശ്ശേരി – മാഹി ബൈപ്പാസ് മാര്‍ച്ച് 11ന് തുറക്കും. അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് വടക്കേ മലബാറിന്റെ ഗതാഗതമേഖലയില്‍ വിപ്ലവമാകുന്ന തലശേരി -മാഹി ബൈപ്പാസ് തുറക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപ്പാസ് രാജ്യത്തിനു സമര്‍പ്പിക്കുന്നത്. നാളെ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചോനാടത്ത് പ്രത്യേക വേദിയില്‍ ലൈവ് സ്ട്രീമിങ് കാണാന്‍ സൗകര്യം ഒരുക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറും ചോനാടത്തെ വേദിയില്‍ നിന്ന് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്തുനിന്നും ഓണ്‍ലൈനായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ലൈവ് സ്ട്രീമിങ്ങിനുശേഷം സ്പീക്കറും മരാമത്ത് മന്ത്രിയും ചോനാടത്തെ വേദിയില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളും കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യും. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ചോനാടത്ത് ഒരുക്കുന്നത്. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും. ടോള്‍ പിരിവ് നാളെ രാവിലെ 8 മുതല്‍ ആരംഭിക്കും. ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോള്‍ പിരിവ്. ഫാസ്ടാഗ് ഇല്ലെങ്കില്‍ ടോള്‍ നിരക്കിന്റെ ഇരട്ടി തുക നല്‍കണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോള്‍ പ്ലാസയില്‍ ലഭ്യമാക്കുമെന്ന് കരാര്‍ കമ്പനിയായ എവി എന്റര്‍പ്രൈസസ് അധികൃതര്‍ അറിയിച്ചു. ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.

നിമ്മാണം പൂര്‍ത്തിയാക്കിയ തലശ്ശേരി മാഹി ബൈപ്പാസ് കഴിഞ്ഞ ദിവസം ട്രയല്‍ റണ്ണിനായി തുറന്നിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ബൈപ്പാസ് തുറന്നുകൊടുത്തത്.കാലങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. 18 കിലോമീറ്റര്‍ പാതയില്‍ അവസാന മിനുക്ക് പണികളാണ് പുരോഗമിക്കുന്നത്. തലശ്ശേരി – മാഹി ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വടകരയില്‍ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ നീളത്തിലാണു ബൈപ്പാസ് നിര്‍മ്മിച്ചിരിക്കുന്നത്.

മാഹി, തലശേരി പട്ടണങ്ങളില്‍ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ 20 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ക്ക് എത്തിച്ചേരാം. തലശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍പ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഇകെ.കെ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. 2021 ലായിരുന്നു പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രളയം, കോവിഡ് എന്നീ കാരണങ്ങളാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ രണ്ട് വര്‍ഷം നീണ്ടുപോയി. ബാലത്തില്‍ പാലം പ്രവൃത്തി നടക്കവെ 2020 ല്‍ ഇതിന്റെ ബീമുകള്‍ പുഴയില്‍ പതിച്ചതോടെയാണ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സമയമെടുത്തത്. 900 മീറ്റര്‍ നീളമായിരുന്നു പാലത്തിന്റേത്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിനാല്‍ പ്രദേശ വാസികളുടെ പ്രതിഷേധം കാരണം ദേശീയപാത വിഭാഗം പാലത്തിന്റെ നീളം വീണ്ടും 66 മീറ്റര്‍ കൂടി നീട്ടിയിരുന്നു.

പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റര്‍ നീളുന്ന പാലം ഉള്‍പ്പെടെ നാലു വലിയ പാലങ്ങളും അഴിയൂര്‍ മുക്കാളിയിലെ റെയില്‍വേ മേല്‍പാലം, നാല് വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, 12 ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, ഒരു വെഹിക്കുലാര്‍ ഓവര്‍പാസ്, അഞ്ച് സ്‌മോള്‍ വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, എന്നിവയാണ് മാഹി – മുഴപ്പിലങ്ങാട് ബൈപാസില്‍ ഉള്‍പ്പെടുന്നത്. 2020 മേയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചാണ് നിര്‍മാണം തുടങ്ങിയതെങ്കിലും കൊവിഡ് ലോക്ഡൗണും നെട്ടൂര്‍ ബാലത്തെ പാലത്തിന്റെ നിര്‍മാണത്തില്‍ വന്ന പ്രശ്‌നങ്ങളും നിര്‍മാണത്തിന് തടസമാവുകയായിരുന്നു.