ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ഇലക്ഷന്‍ കമ്മീഷണര്‍ ;ജോര്‍ജി വര്‍ഗീസ് , ജോജി തോമസ് അംഗങ്ങൾ

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂ യോര്‍ക്ക്: അമേരിക്കന്‍മലയാളികളുടെ സംഘടനകളുടെ സംഘടയായ ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മീഷണര്‍ ആയി മുന്‍ സെക്രട്ടറിയും, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന ഫിലിപ്പോസ് ഫിലിപ്പ് , ഇലക്ഷന്‍ കമ്മിറ്റി മെംബേര്‍സ് ആയി മുന്‍ ഫൊക്കാന പ്രസിഡന്റും, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന ജോര്‍ജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ ജോജി തോമസ് എന്നിവരെ തെരഞ്ഞെടുത്തതായി ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍ അറിയിച്ചു.

ഇലക്ഷന്‍ കമ്മീഷണര്‍ ആയി തെരഞ്ഞെടുക്കപെട്ട ഫിലിപ്പോസ് ഫിലിപ്പ് മുന്‍ സെക്രട്ടറിയും, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ , കണ്‍വെന്‍ഷന്‍ ചെയര്‍ തുടങ്ങി മൂന്നു പതിറ്റാണ്ടിലേറെ പ്രതിസന്ധികളില്‍ സംഘടനയോടൊപ്പം നിന്ന് സംഘടനയുടെ ഉയര്‍ച്ചയില്‍ ഭാഗഭാക്കായി നിന്ന ചരിത്രമാണ് അദ്ദേഹത്തിന്റെത്. 2010 ലെ ആല്‍ബനി കണ്‍വന്‍ഷനാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ നാഴികക്കല്ലായത്. കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്ന ഫിലിപ്പിന്റെ കര്‍മ്മോത്സുകത അന്ന് എല്ലാവരും അനുഭവിച്ചറിഞ്ഞതാണ്. കണ്‍വന്‍ഷന്‍ വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാന്‍ കഴിഞ്ഞത് ഫിലിപ്പോസ് ഫിലിപ്പിന്റെ കഴിവ് കൂടിയാണ് .

ഫൊക്കാനയുമായുള്ള കേസുകള്‍ അദ്ദേഹം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ഏറ്റെടുക്കുകയും ആ കേസുകള്‍ എല്ലാം വിജയിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. പല കേസുകളും പഠിച്ചു അതിന് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ വക്കിലന്മാര്‍ക്ക് നല്‍കുന്നതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കുറ്റമറ്റതായിരുന്നു. പല കേസുകളും വിജയിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടലുകളും അമേരിക്കന്‍ നിയമത്തിലുള്ള അറിവും കൊണ്ട് മാത്രമാണ്.

1989 മുതല്‍ ഹഡ്സന്‍വാലി മലയാളി അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. പ്രസിഡന്റ്, ചെയര്‍മാന്‍, അസ്സോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. അമേരിക്കന്‍ മുഖ്യധാരയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ കടന്നുചെല്ലുന്നതിനും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സാംസ്‌ക്കാരിക സംഘടനയില്‍ മാത്രമല്ല ഫിലിപ്പിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുള്ളത്. കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ സ്ഥാപകരില്‍ ഒരാളാണ്. ആ സംഘടനയില്‍ പ്രസിഡന്റ്, ബോര്‍ഡ് ചെയര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

കൂടാതെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.റോക്ക്ലാന്‍ഡ് കൗണ്ടി റിപ്പബ്ലിക്കന്‍ പര്‍ട്ടിയില്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ന്യൂയോര്‍ക്കിലെ പബ്ലിക്ക് എംപ്ലോയീസ് ഫെഡറേഷനില്‍ ഡിവിഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ലോകകേരളസഭ മെംബര്‍ കൂടിയാണ് അദ്ദേഹം.

കേരളത്തില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും ന്യൂയോര്‍ക്ക് പോളിടെക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡില്‍ കുടുംബസമേതം താമസിക്കുന്നു.

താന്‍ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പരസ്പരവിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ശക്തമായ വ്യക്തി ബന്ധങ്ങളും സാമൂഹ്യ കൂട്ടായ്മകളും ദൃഢതരമാക്കുവാനും നിലനിര്‍ത്തുവാനും നിസ്പക്ഷമായി പ്രവര്‍ത്തിക്കാനും കഴിഞ്ഞത്‌കൊണ്ടുകൂടിയാണ് അദ്ദേഹത്ത തേടി ഇലക്ഷന്‍ കമ്മീഷണര്‍ സ്ഥാനം തേടി എത്തിയത്.

ഇലക്ഷന്‍ കമ്മിറ്റി മെംബേര്‍ ആയി തെരഞ്ഞടുക്കപ്പെട്ട മുന്‍ ഫൊക്കാന പ്രസിഡന്റും, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന ജോര്‍ജി വര്‍ഗീസ് നേരത്തെ ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മീറ്റി ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ച വ്യക്തിയാണ്. അദ്ദേഹം ഫോകാനാ പ്രസിഡന്റ് ആയിരുന്നു സമയത്താണ് സംഘടനയുടെ പ്രവര്‍ത്തനം അടിമുടി മാറ്റുകയും ഫൊക്കാനയെ ജനകിയമാക്കുകയും, ചരിത്രപരമായ ഫൊക്കാന ഫ്‌ലോറിഡ കണ്‍വെന്‍ഷന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഫൊക്കാനയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിലെയും കാനഡയിലെയും മിക്ക അസ്സോസിയേഷനുകളുമായി നേരിട്ടു ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.

സൗമ്യനായ ഒരു നേതാവ്. ഫൊക്കാനയുടെ മുഖമായി അഭിമാന പൂര്‍വം ഇന്നലകളില്‍ അവതരിപ്പിച്ച ഒരു നല്ല നേതാവ്. ഫൊക്കാനയുടെ മുഖപത്രമായ ‘ഫൊക്കാന റ്റുഡേ’യ്ക്കു ഒരു പുതിയ മുഖഛായയുമായി രംഗപ്രവേശം ചെയ്ത വ്യക്തിയാണ് ജോര്‍ജി വര്‍ഗീസ്. ഭാഷക്ക് ഒരു ഡോളര്‍ ജനകിയമാക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. അതിനുശേഷം ഫൊക്കാനയില്‍ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഏത് പദവികള്‍ ഏറ്റെടുത്തലും നൂറു ശതമാനനവും ആത്മാര്‍ത്ഥതയോട് പ്രവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം, തിരുവല്ല മാര്‍ തോമാ കോളേജില്‍ നിന്നും BSc ബിരുദത്തിന് ശേഷം MSW ന് ഇന്‍ഡോര്‍ യൂണിവേസിറ്റിയില്‍ പഠനം നടത്തുബോള്‍ ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റിയുടെ കോളേജ് യൂണിയന്‍ സെക്രട്ടറി ആയതു വലിയ തെരഞ്ഞെടുപ്പിനെ നേരിട്ട് കൊണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് കൂടിയാണ് അദ്ദേഹം.മള്‍ട്ടി നാഷണല്‍ കമ്പനിയായ ഹാരിസണ്‍ ആന്‍ഡ് ക്രോസ്സ് ഫീല്‍ഡിന്റെ ലേബര്‍ ഓഫീസര്‍ ആയി ജോലി നോക്കുബോള്‍ നിര്‍ണായകമായ ആയ പല തൊഴില്‍ പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ നേതൃത്വം നല്‍കി . കവിയുര്‍ YMCA സെക്രെട്ടറിയയും, പല പ്രാദേശിക YMCA കളെ കോര്‍ത്തിണക്കിയ സബ് റീജണല്‍ YMCA യുടെ ചെയര്‍മാനായും സേവനം ചെയ്തു.

OICC ഫ്‌ലോറിഡ ചാപ്റ്ററിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആണ്. മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസിന്റെ കൗണ്‍സില്‍ മെംബേര്‍ ആയും പ്രവര്‍ത്തിച്ച അദ്ദേഹം സൗത്ത് ഫ്‌ലോറിഡ ചര്‍ച്ച് സെക്രട്ടറി ആയും പ്രവര്‍ത്തിക്കുന്നു . ലോക കേരളാ സഭ മെംബര്‍ കൂടിയാണ് അദ്ദേഹം. കൗണ്ടി ഹ്യൂമന്‍ സര്‍വീസസിലെ സീനിയര്‍ മാനേജറായി ജോലി ചെയ്യൂന്നു.

ജോര്‍ജി വര്‍ഗീസ് വഹിച്ച പദവികള്‍ എല്ലാം പരസ്പരവിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു പ്രവര്‍ത്തനത്തിലൂടെ അമേരിക്കന്‍ മലയാളികളുടെയും ഫൊക്കാനക്കാരുടെയും മനസ്സ് കവര്‍ന്ന് എടുക്കാന്‍ കഴിഞിട്ടുണ്ട്. നിഷ്പഷ്പമായി പ്രവര്‍ത്തിക്കാനും അങ്ങനെ ഫൊക്കാനയില്‍ ഗ്രുപിസം ഒഴിവാക്കാനും കഴിഞ്ഞത് കൊണ്ടുകൂടിയാണ് അദ്ദേഹത്ത തേടി ഇലക്ഷന്‍ കമ്മിറ്റി മെംബര്‍ സ്ഥാനം എത്തിയത്.

ഇലക്ഷന്‍ കമ്മിറ്റി മെംബര്‍ ആയി തെരെഞ്ഞെടുത്ത ജോജി തോമസ്, ട്രസ്റ്റി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു വ്യക്തിയാണ്. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെംബര്‍ , അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോജി കാനഡയില്‍ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും ശക്തനായ യുവ നേതാവാണ്. കാനഡയില്‍ അറിയപ്പെടുന്ന വ്യവസായിയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ജോജി തോമസ് അമേരിക്കയിലെയും കാനഡയിലെയും ഫൊക്കാന അംഗസംഘടനകള്‍ക്ക് സുപരിചിതനാണ് വ്യക്തമാക്കുന്നത്.

കാനഡയുടെ സംസ്‌കാരിക രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച ജോജി ഒരു മികച്ച സംഘാടകനും സാംസ്‌കാരിക മേഖലകളിലും ബിസിനസ് രംഗത്തും കഴിവുറ്റ പ്രതിഭയുമാണ്.

സൗമ്യ സ്വഭാവക്കാരനായ ജോജി കാനഡയിലെ മലയാളികളുടെ മാത്രമല്ല ഫൊക്കാനയിലെ മുഴുവന്‍ നേതാക്കന്മാരുടെ ഇടയിലും ഏറെ സ്വീകാര്യനായ യുവ നേതാവാണ്.

കാനഡ ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) മുന്‍ പ്രസിഡണ്ട് ആയ ജോജി തോമസ് വണ്ടന്മാക്കിയില്‍ ഒന്റാരിയോ ലണ്ടന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന സാമുദായിക -കാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.കാനഡയില്‍ രണ്ടു ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് ജോജി തോമസ്. റിയല്‍ തോംസന്‍ ഫുഡ്‌സ് എന്ന സ്നാക്സ് മാനുഫാച്ചറിംഗ് കമ്പനിയും ലണ്ടന്‍ ഒന്റാറിയോയില്‍ മിന്റ് ലീവ്‌സ് ഇന്ത്യന്‍ കിച്ചന്‍ എന്ന പേരില്‍ ഒരു റെസ്റ്റോറന്റ്‌റും നടത്തുന്നുണ്ട്.

ലണ്ടന്‍ സൈന്റ്‌റ് മേരീസ് സീറോ മലബാര്‍ പള്ളിയിയില്‍ മൂന്നു തവണ ട്രസ്റ്റീ ആയിരുന്ന ജോജി സേക്രഡ് ഹാര്‍ട്ട് സീറോ മലബാര്‍ മിഷന്റെ മുന്‍ പാരിഷ് കൗണ്‍സില്‍ അംഗവുമാണ് , ബില്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടന്‍ ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ പാരിഷ് കൗണ്‍സില്‍ മെംബറും , ഡയറക്റ്റ്‌റേറ്റ് ഓഫ് ക്‌നാനായ കാത്തലിക് ഇന്‍ കാനഡയുടെ ചെയര്‍മാനും ആണ്. പാലാ വള്ളിച്ചിറ സ്വദേശിയായ ജോജി കാനഡയിലേക്ക് കുടിയേറിയ ശേഷം കാനഡയിലെ മലയാളികളുടെ ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്. ഭാര്യ:രേഖ ജോജി (നഴ്സ്).

ഒരു കണ്‍വന്‍ഷന്‍ നടത്തുന്നതിനേക്കാള്‍ ഭാരിച്ച ഉത്തരവാദിത്വമാണ് ഇലക്ഷന്‍ കമ്മീഷണറുടെയും കമ്മിറ്റിയുടെയും ജോലി എന്നു പറഞ്ഞാല്‍ അതു അതിശയോക്തിയല്ല. എല്ലാ റീജിയനുകളിലും വോട്ടുള്ളവര്‍, അവരുടെ വിവരങ്ങള്‍, അംഗ സംഘടനകളുടെ വിവരങ്ങള്‍ ഒക്കെ വിശദമായി പഠന വിധേയമാക്കേണ്ടതുണ്ട്. പലരും കണ്‍വന്‍ഷനു വരുന്നത് തന്നെ വോട്ടു ചെയ്യാനാണ്.ഫൊക്കാനയുടെ ഇലക്ഷന്‍ കാണികള്‍ക്ക് ഒരു ഹരമാണ് , പക്ഷേ അതില്‍ ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ മുതല്‍ വിജയിയെ പ്രഖ്യാപിക്കുന്നതു വരെ ഉള്ള നിമിഷങ്ങള്‍ ഇലക്ഷന്‍ കമ്മിറ്റിക്ക് നിര്‍ണ്ണായകമാണ്. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്ന ജോലിയാണ് കമ്മീഷന് ഉള്ളത്. അതു ഭംഗിയായി നിര്‍വഹിക്കും. അതിനു എല്ലാവരുടെയും സഹകരണം അവിശ്വമാണെന്നും ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.