2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തെ നേതാക്കളെയെല്ലാം ജയിലിലാക്കി സംസ്ഥാനങ്ങളെ തകർത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി അന്വേഷണ ഏജൻസികളെ കേന്ദ്രം വരുതിയിലാക്കിയെന്നും രാഹുൽ കുറ്റപ്പെടുത്തി.
പണമില്ലാതായതോടെ പാർട്ടിയുടെ മുഴുവൻ പ്രവർത്തനങ്ങളും താളം തെറ്റി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സ്തംഭിച്ചു. ബിജെപിക്ക് വേണ്ടി ഈ മാച്ച് ഫിക്സിംഗ് മോദി ഒറ്റക്കല്ല ചെയ്യുന്നത്. അദ്ദേഹത്തിന് കോടിപതികളായ ചില സഹായികളും ഒപ്പമുണ്ട്. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുളള തെരഞ്ഞെടുപ്പാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ബിജെപിക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടിൽ എസ് ഐ ടി അന്വേഷണം വേണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന ജാർഖണ്ട് മുൻമുഖ്യമന്ത്രി ഹേമന്ദ് സോറൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരെ ഉടൻ വിട്ടയക്കണം. എല്ലാ പാർട്ടികൾക്കും തുല്യ അവകാശം ഇലക്ഷൻ കമ്മീഷൻ ഉറപ്പ് വരുത്തണം. തെരഞ്ഞെടുപ്പ് കാലക്ക് പ്രതിപക്ഷത്തിനെതിരെ നടക്കുന്ന ഇഡി, ഐടി, സിബിഐ അന്വേഷണങ്ങൾ നിർത്തിവെക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ബിജെപി സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തി കോൺഗ്രസ് പാർട്ടിയെ വരിഞ്ഞു മുറുക്കിയിരിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും കുറ്റപ്പെടുത്തി. സഖ്യം വേണോ, ജയിൽ വേണോയെന്നാണ് നേതാക്കളോടുളള ചോദ്യം. മൂവായിരത്തി അഞ്ഞൂറിലധികം കോടി അടക്കണമെന്നാണ് ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ്. ജനാധിപത്യത്തെയും,ഭരണഘടനയേയും രക്ഷിക്കാനാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഉദ്ദവ് താക്കറെ. ബി ജെ പിയുടെ മൂന്ന് സഖ്യകക്ഷികളാണ് ഇഡിയും,സിബിഐ യും,ആദായ നികുതി വകുപ്പുമെന്ന സ്ഥിതിയിലാണ് എത്തി നിൽക്കുന്നത്. ഒരു സർക്കാരിനും ഏകാധിപത്യ നടപടികൾ ഏറെക്കാലം തുടരാനാവില്ല. മറ്റ് പാർട്ടികളിലെ അഴിമതിക്കാരായ നേതാക്കൾ ബിജെപിയിൽ ചേരുന്നു. വാഷിംഗ് മെഷീൻ്റെ പണിയെടുത്ത് ബിജെപി അവരെ വെളുപ്പിക്കുന്നു.കർഷകരെ തീവ്രവാദികളാക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.
ഏകാധിപത്യ സർക്കാരിനെ പുറത്താക്കും. ഇനിയൊരിക്കലും ഇവർ അധികാരത്തിൽ തിരികെ വരാൻ പാടില്ലെന്നും ഉദ്ദവ് താക്കറെ ആഹ്വാനം ചെയ്തു.
ഒരു കാരണവുമില്ലാതെ നേതാക്കളെ ജയിലിലിടുന്നുവെന്ന് മെഹബൂബ മുഫ്തിയും പറഞ്ഞു. കശ്മീരിൽ എത്രയോ കാലമായി ഇതാണ് നടക്കുന്നത്.ജമ്മു കശ്മീർ കേന്ദ്രത്തിൻ്റെ പരീക്ഷണശാലയാണ്.അവിടെ പരീക്ഷിച്ച് വിജയിക്കുന്ന കാര്യങ്ങൾ പിന്നീട് രാജ്യത്താകെ നടപ്പാക്കുന്നു.കെജരിവാൾ മാന്യനായ രാഷ്ട്രീയ നേതാവാണ്. ഇത് കെജരിവാളിനായുള്ള പ്രതിഷേധമല്ല, ഭരണഘടനയെ രക്ഷിക്കാനാണെന്നും മെഹബൂബ മുഫ്തി വിശദീകരിച്ചു.

മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ അണി നിരന്ന് 28 പ്രതിപക്ഷ പാർട്ടികൾ.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജുന ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. ഇവർക്കൊപ്പം ബിജെപി സർക്കാർ ജയിലിലടച്ച കെജ്‌രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കല്പനയും വേദിയിൽ സന്നിഹിതരായി.

ഒരു കാരണവുമില്ലാതെയാണ് കെജ്രിവാളിനെ ജയിലിലിട്ടിരിക്കുന്നതെന്നും നീതി വേണമെന്നും വേദിയിലെത്തിയ ഭാര്യ സുനിത ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന കെജ്രിവാളിൻ്റെ സന്ദേശം സുനിത വായിച്ചു. ഒരു പുതിയ രാഷ്ട്ര നിർമ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണെന്ന് സന്ദേശത്തിൽ കെജ്രിവാൾ വ്യക്തമാക്കി.