‘ദ കേരള സ്റ്റോറി’യുടെ പ്രദര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത

ഇടുക്കി: വിവാദ സിനിമ ‘ദ കേരള സ്റ്റോറി’യുടെ പ്രദര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സംഭവം ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടുക്കി രൂപതയുടെ വിശദീകരണം വരുന്നത്.

കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു.

ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്, നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാൽ ആണ് വിഷയം എടുത്തത്, അതിനെ കുറിച്ചുള്ള ബോധവത്കരണവും നൽകിയിട്ടുണ്ട്, സിനിമയിലെ പ്രമേയം പ്രണയം ആയത് കൊണ്ടാണ് ബോധവത്ക്കരണത്തിന് ഉപയോഗിച്ചത്. വിവാദമായത് കൊണ്ട് തെരഞ്ഞെടുത്തത് അല്ലെന്നും വിശദീകരണം.

വിശ്വാസോത്സവത്തിന്‍റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്.

‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖരും അല്ലാത്തവരും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്‍റേത് എന്നാണ് പിണറായി അഭിപ്രായപ്പെട്ടിരുന്നത്.