സക്കീര്‍ ഹുസൈന്‍ കീഴടങ്ങണം; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റിയംഗം സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളില്‍ സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ ഹുസൈന്‍ ഗുണ്ടയാണെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സക്കീര്‍ ഹുസൈനു ജാമ്യം അനുവദിക്കുന്നതിനെ പൊലീസ് എതിര്‍ത്തു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് കോടതിയില്‍ ബോധിപ്പിച്ച പൊലീസ്, പ്രതിക്കു ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ച സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയില്‍ സക്കീര്‍ ഹര്‍ജി നല്‍കിയത്.

വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണു സക്കീറിന് എതിരായ കേസ്. ബിസിനസ് തര്‍ക്കത്തിലിടപെട്ട്, സിവില്‍കേസ് പിന്‍വലിക്കണമെന്നും ധാരണാപത്രത്തില്‍നിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. മറ്റു പ്രതികളായ സിദ്ദീഖ്, ഫൈസല്‍ എന്നിവര്‍ ജൂബിയെ കാറില്‍ തട്ടിക്കൊണ്ടുപോയി സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിലെത്തിച്ചെന്നും ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയെന്നുമാണു കേസ്. സിദ്ദീഖിനെയും ഫൈസലിനെയും ഒക്ടോബര്‍ 31ന് അറസ്റ്റ് ചെയ്തിരുന്നു.