വേഷത്തിലും ഭാവത്തിലും വ്യത്യസ്ത ലുക്കുമായി തച്ചങ്കരി വീണ്ടും കാക്കിയണിഞ്ഞു

ഏറെക്കാലത്തിനു ശേഷം എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി കാക്കിയണിഞ്ഞപ്പോള്‍ മൂക്കിനു താഴെ പുതിയ പരിഷ്‌കാരം! മീശ പിരിച്ച്, ആകെപ്പാടെ ഒരു ‘പുലിമുരുകന്‍’ സ്റ്റൈല്‍.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് തീരദേശ പോലീസ് മേധാവിയെന്ന നിലയില്‍ തച്ചങ്കരിക്കു കാക്കി തിരിച്ചു കിട്ടിയത്. അതു കൊണ്ടു തന്നെ ഇതൊരു സ്‌റ്റൈലന്‍ സ്റ്റാലിന്‍ മീശ യാണെന്നു പറയുന്നവരുമുണ്ട്. കടലിലായാലും കാക്കി തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അദ്ദേഹം.

സസ്‌പെന്‍ഷനും അപ്രധാന തസ്തികകളുമായി വിവാദങ്ങളില്‍ നിന്നു വിവാദങ്ങളിലേക്കായിരുന്നു ഈ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് ജീവിതം. എന്തായാലും തീരദേശ പോലീസ് മേധാവിയുടെ പൊലീസ് കസേരയില്‍ ഇരിക്കുന്നതിനു തൊട്ടു മുമ്പ് അദ്ദേഹം മീശ ചുരുട്ടാന്‍ തീരുമാനിച്ചു. അതോടെ ഋഷിരാജ് സിംഗിനെക്കൂടാതെ പൊലീസിന് ഒരു മീശക്കാരന്‍ മേധാവി കൂടിയായി.

പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ ഗതാഗത കമ്മീഷണറായ തച്ചങ്കരി അവിടെയും വിവാദത്തില്‍പ്പെട്ടു. സ്വന്തം പിറന്നാള്‍ ഔദ്യോഗികമായി ആഘോഷിച്ചതാണ് ഒടുവിലത്തെ വിവാദം. തീരദേശ പൊലീസ് എ.ഡി.ജി.പിയാണെങ്കിലും കെ.ബി.പി.എസ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും തച്ചങ്കരിക്കുണ്ട്.