തമിഴകത്ത് നാളെ വിധി ദിനം; കൂട്ടിയും കിഴിച്ചും ഇരുപക്ഷം 

മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത  എടപ്പാടി പളനിസാമി   നാളെ നിയമ സഭയിൽ  വിശ്വാസ വോട്ടു തേടും . അധികാരമേറ്റെങ്കിലും നെഞ്ചിടിപ്പ് താഴ്ന്ന് മുഖ്യമന്ത്രി കസേരയിൽ ചാഞ്ഞിരിക്കണമെങ്കിൽ   ഒരു ദിനം കൂടി കഴിയണം കാരണം   തമിഴ്നാട്ടിൽ ഇന്നു കണക്കെടുപ്പിൻ്റെ ദിവസമാണ്  . പിന്തുണ അറിയിച്ചവരെ  കൂടെ നിർത്താൻ പളനിസാമിയും, എതിർ പക്ഷത്ത് നിന്ന് കൂടുതൽ സാമാജികരെ അടർത്തിയെടുക്കാൻ   പനീർസെൽവവും പരമാവധി അടവുകൾ പയറ്റുകയാണ്.

സത്യപ്രതിജ്ഞനടന്നതിന് ശേഷം  പളനിസാമി എം എൽഎമാരെയെല്ലാം നയിച്ച്  കൂവത്തൂരിലെ റിസോർട്ടിലേക്കുതന്നെയാണ് മടങ്ങിയത് . എം എൽ എ മാരുടെ മലക്കം മറിച്ചിൽ ഒഴിവാക്കാനുള്ള മുൻകരുതൽ എന്ന വിധം തന്നെ .ശശികല പക്ഷത്തെ പിന്തുണച്ച് പഴനി സ്വാമിക്ക് കൂടെയുണെന്ന് പറയപ്പെടുന്ന 124 എം.എൽ.എമാരിൽ 117 പേര്‍ പിന്തുണച്ചാല്‍  മുഖ്യമന്ത്രിയായി തുടരാം.

എടപ്പാടി പളനിസാമിയുടെ കണക്കുകൾ ഇങ്ങനെ : അണ്ണാ ഡിഎംകെയുടെ പ്രതിനിധികളായി  136  എം.എൽ.എമാരാണ്  നിയമസഭയിലുള്ളത് . ജയലളിത മരിച്ചതിനാല്‍  ഒന്നു കുറഞ്ഞ്  അംഗസംഖ്യ 135, പിന്നെ  ഒരാൾ സ്പീക്കർ. പനീർ ശെൽവം പക്ഷത്തേക്ക് പോയവരുടെ എണ്ണം കുറച്ചാൽ

124 പേരുടെ പിന്തുണ. കേവല ഭൂരിപക്ഷമെന്ന് മാന്ത്രിക സംഖ്യ ഒപ്പിക്കാനാകുമെന്ന ആത്മവിശ്വാസം ശശികല പക്ഷത്തിനുണ്ട് .

നിലവിൽ പനീർസെൽവത്തിനു പത്ത് എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ഡിഎംകെയുടെയും കോണ്‍ഗ്രസിന്‍റെയും പിന്തുണ ലഭിച്ചാലും ഇപ്പോഴത്തെ അവസ്ഥയിൽ സർക്കരുണ്ടാക്കാനാകില്ല  . എന്നാല്‍ എതിർപക്ഷത്ത് നിന്ന്  പത്തു പേരെ സംഘടിപ്പിക്കാനായാൽ  സര്‍ക്കാരിനെ വീഴ്ത്താം. പുതിയ സര്‍ക്കാരുണ്ടാക്കാനായില്ലെങ്കില്‍ കൂടി ഇടക്കാല തിരഞ്ഞെടുപ്പ് ലക്ഷ്യമിടാം .

എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ  സീറ്റ് ലഭിക്കുമോ ,ജയലളിത ഇല്ലാതെ അണ്ണാ ഡിഎംകെക്ക്   വിജയിക്കാനാകുമോ എന്നൊക്കെയുള്ള ആശങ്കകൾ എം .എൽ.എ മാർക്കുണ്ട് .അതുകൊണ്ട് തന്നെ   മറുകണ്ടം ചാടാതെ ഇപ്പോൾ കിട്ടിയ അധികാരത്തിൻെ് അപ്പകഷണങ്ങൾ പങ്കിട്ട് എടുക്കുന്നതിലായിരിക്കും ശ്രദ്ധയെന്നും പറയപ്പെടുന്നു. പ്രത്യക്ഷത്തിൽ ശശികല പക്ഷത്തെ പിന്തുണക്കുന്നവരും എന്നാൽ പനീർശെൽവത്തിനോട് ആഭിമുഖ്യം ഉള്ളവരുമായ ഒരു വിഭാഗം കൂവത്തുരിലെ റിസോട്ടിലുണ്ടന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു .അവ‌ർ വിധി ദിനത്തിൽ പ്രതികരിക്കുമത്രെ എതായാലും നാളെ രാവിലെ 11ന് നടക്കുന്ന  വിശ്വാസവോട്ടെടുപ്പ് വരെ കാത്തിരുന്നെ മതിയാകു.