താരങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് അമ്മയുടെ നിര്‍ദ്ദേശം

 തിരുവനന്തപുരം: യുവനടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ സിനിമാലോകം മുഴുവന്‍ നാണക്കേടിലായിരിക്കുമ്പോള്‍ താര സംഘടന അമ്മ പ്രമുഖ അഭിനേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രശ്‌നം സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയരുതെന്നുമാണ് അനൗദ്യോഗിക നിര്‍ദ്ദേശം.

ചര്‍ച്ചകളില്‍ മുന്‍പുണ്ടായ സംഭവങ്ങളടക്കം പുറത്ത് വന്നാല്‍ പ്രശ്‌നമാകുമെന്ന് അറിയാം. അത് കൂടി കണക്കിലെടുത്താണ് തീരുമാനം. അതേസമയം ദിലീപ് ഇടപെട്ട് തന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നെന്ന് കാണിച്ച് നാല് വര്‍ഷം മുമ്പ് നടി അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. അതില്‍ യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ല.

കസിന്‍സ് എന്ന സിനിമയില്‍ നിന്നാണ് ഭാവനയെ ആദ്യം ഒഴിവാക്കിയത്. ഹണീബി ടുവില്‍ ഭാവനയെ നായികയാക്കിയത് ആദ്യ ഭാഗത്തിലും നായികയായത് കൊണ്ടുമാത്രമാണ്. അടുത്തകാലത്ത് ഇറങ്ങിയ മുഖ്യധാരാ സിനിമകളിലൊന്നും ഭാവനയില്ലായിരുന്നു.

ഇത് നടിയെ സാമ്പത്തികമായ പിന്നോക്കാവസ്ഥയിലേക്ക് നയിച്ചു. തമിഴിലും കന്നടയിലും ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അവിടങ്ങളില്‍ പുതിയ നടിമാര്‍ എത്തിയതോടെ അവസരം കുറഞ്ഞു. ഇതിനിടെ ശ്യാമപ്രസാദ് ഇവിടെ എന്ന സിനിമയില്‍ അവസരം നല്‍കിയെങ്കിലും അത് വലിയ ഹിറ്റായില്ല. തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.