കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ മൊഴികള്‍ പരസ്പര വിരുദ്ധം. അന്വേഷണം തന്റെ പേരിലേക്ക് മാത്രമായി ഒതുക്കാനുള്ള തിരക്കഥയുടെ ഭാഗമാണ് സുനിയുടെ മൊഴികള്‍ എന്ന സംശയിക്കുന്നതായി അന്വേഷണസംഘം. കാമുകിയുമായിട്ട് ജീവിക്കാനുള്ള പണത്തിനുവേണ്ടിയാണ് താന്‍ കൃത്യം ചെയ്തതെന്ന് പറയുമ്പോഴും ഒന്നിലധികം കാമുകിമാരുടെ വിവരം ചോദിച്ചപ്പോള്‍ പ്രതിക്ക് മിണ്ടാട്ടമില്ല. അതുപോലെ ആക്രമിക്കുമ്പോള്‍ നടിയോട് പറഞ്ഞത് ഇത് ഒരു സ്ത്രീ തന്ന ക്വട്ടേഷന്‍ എന്നായിരുന്നു. ഇതിനെക്കുറിച്ചുചോദിച്ചപ്പോള്‍ അത് വെറുതെ നടിയെ ഭയപ്പെടുത്താന്‍ പറഞ്ഞതാണെന്നാണ് സുനി പോലീസിനോട് പറഞ്ഞത്.
സുനി പോലീസിനോട് പറഞ്ഞതൊക്കെ തള്ളുന്ന രീതിയിലാണ് നടി പോലീസിന് നല്‍കിയ മൊഴിയും നടന്‍ ലാല്‍ കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതും.
ഇതിനിടെ സംവിധായകന്‍ ലാലും നടിയുടെ ക്വട്ടേഷനെ കുറിച്ച് തുറന്നു പറഞ്ഞു. ഇതോടെ പൊലീസിന് ഇതേ കുറിച്ച് അന്വേഷിക്കേണ്ട അവസ്ഥയിലുമാണ്. ഈ വിവാദം ഉണ്ടായപ്പോള്‍ മുതല്‍ സൂപ്പര്‍താരത്തെ കുറിച്ചുള്ള അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ആരും അന്ന് പ്രതികരിച്ചില്ല. ഇതിന് കാരണം സംശയ നിഴല്‍ തനിക്കും ഉണ്ടെന്ന് പലരും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കേസില്‍ തങ്ങള്‍ പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കിയ ശേഷം ഈ നടന്മാര്‍ പരാതിയുമായി രംഗത്തുവന്നു. ഇതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്ന സംശയം ജനങ്ങള്‍ക്കിടയില്‍ സജീവമാകുന്നുണ്ട്.
എന്നാല്‍ സംഭവ ശേഷം സുനിയുടെ യാത്ര കൊച്ചി നഗരത്തിലെ തന്നെ ഒരു വീട്ടിലേക്കായിരുന്നു. മതില്‍ ചാടിക്കടന്ന് ആര്‍ക്കോ എന്തോ കൈമാറുകയായിരുന്നു പള്‍സര്‍ സുനി. ആരെയാണ് ഇവിടെ കണ്ടത് എന്നതാണ് ഇനി നിര്‍ണ്ണായകം. ക്വട്ടേഷന്‍ ഇടപാടാണെന്ന് പറഞ്ഞാണ് സുനി മാര്‍ട്ടിനൊഴികെയുള്ള കൂട്ടുപ്രതികളെ വിളിച്ചത്. സംഭവശേഷം മറ്റാരേയോ വിളിച്ച് കാര്യംനിര്‍വഹിച്ച വിവരം പൊട്ടിച്ചിരിച്ചുകൊണ്ട് സുനി പറഞ്ഞതായും മണികണ്ഠനും പ്രദീപും മൊഴി നല്‍കിയിരുന്നു. ഇതാരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നടിയോട്, സഹകരിക്കാത്ത പക്ഷം തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുമെന്നും അവിടെ പത്തിരുപത് പേരുണ്ടാകുമെന്നും മയക്കുമരുന്ന് കുത്തിവെയ്ക്കുമെന്നുമൊക്കെ സുനി പറഞ്ഞിരുന്നു. ഇതെല്ലാം ഇപ്പോള്‍ സുനി നിഷേധിക്കുകയാണ്.
കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുത്തെങ്കിലും മൊബൈല്‍ ഫോണ്‍ സംബന്ധിച്ചു പരസ്പരവിരുദ്ധമായ മറുപടികളാണു സുനില്‍കുമാര്‍ നല്‍കിയത്. കീഴടങ്ങാന്‍ കോടതിയിലേക്ക് ഒളിച്ച് എത്തുംമുന്‍പ് മൊബൈല്‍ ഫോണ്‍ വെണ്ണല ഭാഗത്തെ അഴുക്കുചാലില്‍ ഉപേക്ഷിച്ചെന്നാണു പ്രതിയുടെ മൊഴി. ഈ പ്രദേശത്തെ അഴുക്കുചാലുകള്‍ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസിലെ നിര്‍ണായക തെളിവാണ് ഈ ഫോണ്‍. പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞ് ഒളിവില്‍പോകുന്നിനു മുന്‍പ്, സുനി അടുപ്പക്കാരിയായ യുവതിയുടെ വീടിന്റെ മതില്‍ രാത്രി ചാടിക്കടക്കുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യത്തിനു മുന്‍പും ശേഷവും സുനി നടത്തിയ രഹസ്യ നീക്കങ്ങള്‍ ഈ യുവതിയുടെ അറിവോടെയാണെന്ന നിഗമനത്തിലാണു പൊലീസ്. ഇതോടെ ആലപ്പുഴക്കാരിയായ കൊച്ചിയില്‍ ബിസിനസ്സുകാരിയിലേക്ക് ഊഹാപോഹങ്ങള്‍ നീളുകയാണ്.
സംഭവശേഷം ഒരു വീടിന്റെ മതില്‍ചാടി സുനി ഒറ്റയ്ക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മറ്റ് പ്രതികളെ ഒഴിവാക്കി സുനി ആരെയാണ് കണ്ടതെന്നോ ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഒരു സുഹൃത്തിനെ കാണാന്‍ പോയതാണെന്നും ഇയാള്‍ മദ്യലഹരിയിലായതിനാല്‍ വിളിച്ചിട്ട് വാതില്‍ തുറന്നില്ലെന്നുമാണ് സുനിയുടെ മൊഴി. വാതില്‍ തുറക്കാത്ത സുഹൃത്തിന്റെ വീടിനു മുന്നില്‍ സുനി ഇരുപത് മിനിറ്റോളം ചെലവിട്ടു എന്ന് വിശ്വസിക്കേണ്ടി വരും. ഗാന്ധിനഗര്‍ ഭാഗത്ത് മറ്റൊരു ഫ്‌ലാറ്റിലും സംഘമെത്തിയതായി സൂചനയുണ്ട്. സുനി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷനല്‍കിയ രീതിയും സംശയം ജനിപ്പിക്കുന്നതാണ്. പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണുമടക്കം അഭിഭാഷകന് സുനി കൈമാറിയിരുന്നു. നഗരത്തില്‍ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ യുവതിയിലാണ് സംശയം മുഴുവന്‍. ഇവരെ പൊലീസ് കസ്റ്റഡിയിലും എടുത്തിട്ടുണ്ട്.
കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന സൂചനയാണു പൊലീസ് നല്‍കുന്നത്. അക്രമത്തിന്റെ സൂത്രധാരന്‍ സുനില്‍കുമാറുമായി അടുപ്പമുള്ളവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. കുറ്റകൃത്യം നടന്ന 17നും തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും ഇയാളുമായി പലതവണ ഫോണില്‍ സംസാരിച്ചവരുടെ പട്ടിക പൊലീസ് തയാറാക്കി. ഇവരില്‍ സംശയമുള്ളവരെ അടുത്ത ദിവസങ്ങളില്‍ ചോദ്യംചെയ്യും. പ്രതികള്‍ അറസ്റ്റിലായി 24 മണിക്കൂര്‍ കഴിയുംമുന്‍പ്, ഇന്നലെ ഉച്ചയ്ക്കു 2.30നു സുനില്‍കുമാറിനെയും കൂട്ടുപ്രതി തലശേരി സ്വദേശി വിജീഷിനെയും അന്വേഷണ സംഘം ആലുവ മജിസ്ട്രേട്ടിന്റെ വസതിയില്‍ നേരിട്ടു ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും. ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്നലെ പുലര്‍ച്ചെ പ്രതികളുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയ ശേഷമാണു മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കിയത്.
നടിയെ ഉപദ്രവിക്കാന്‍ മറ്റാരും ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്നാണു പ്രതിയുടെ ആവര്‍ത്തിച്ചുള്ള നിലപാട്. എന്നാല്‍, അതിക്രമം ക്വട്ടേഷനാണെന്ന നടിയുടെയും ബന്ധുക്കളുടെയും നിലപാട് അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല. ഇതു ക്വട്ടേഷനാണെന്ന് ആക്രമണത്തിനിടെ സുനില്‍കുമാര്‍ നടിയോടു പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന സൂചനയും അതിക്രമത്തിനു ശേഷം ഒളിവില്‍ പോകുംമുന്‍പ് സുനില്‍കുമാര്‍ കൂട്ടുപ്രതികള്‍ക്കു നല്‍കിയിരുന്നു.