ബന്ധുനിയമനത്തില്‍ കേന്ദ്ര കമ്മിറ്റിയോട്  സഹകരിക്കാതെ സി.പി.എം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഇ.പി ജയരാജനെ പാര്‍ട്ടിയുടെ അച്ചടക്ക നടപടിയില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത് വിവാദമാകുന്നു. ജയരാജന്റെ ബന്ധു നിയമന വിവാദം സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിക്കാനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ സംസ്ഥാന സമിതി ഇതുവരെ തയാറായിട്ടില്ല.

ബന്ധുനിയമനത്തില്‍ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കുമെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരുന്നു. എന്നാല്‍ സംഘടനാ തലത്തില്‍ നടപടിയെടുക്കുന്നത് നിയമനടപടി സംബന്ധിച്ച വിശാദാംശങ്ങള്‍ കൂടി പരിശോധിച്ചശേഷം മതിയെന്ന് ജനവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് ബന്ധുനിയമന കേസ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടുമാസമായിട്ടും ഈ നിര്‍ദ്ദേശം പാലിക്കാന്‍ സംസ്ഥാന നേതൃത്വം തയാറായിട്ടില്ല