ഐ.എ.എസ് തലപ്പത്ത് വീണ്ടും തമ്മില്‍തല്ല്; ബിജുപ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് രാജുനാരായണ സ്വാമി; തന്നെ മനഃപൂര്‍വ്വം കേസില്‍ കുടുക്കുന്നതാണെന്ന് ബിജുപ്രഭാകര്‍

സര്‍ക്കാരിനു തലവേദനയായി ഐഎഎസ് തലപ്പത്തു വീണ്ടും പോര്. കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയും ആണ് ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമെന്ന് പരാതിയുണ്ടെന്നാണ് രാജു നാരായണസ്വാമിയുടെ വാദം. വ്യാജമാണെന്നു തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നു പറഞ്ഞ അദ്ദേഹം, ബിജുവിന്റെ ഇപ്പോഴത്തെ നടപടികളില്‍ അഴിമതിയുണ്ടെന്നും ആരോപിച്ചു.

ചട്ടങ്ങള്‍ പാലിച്ചു ജോലി ചെയ്താലും വിജിലന്‍സ് കേസുകളില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് ബിജു പ്രഭാകര്‍ ദീര്‍ഘാവധിക്ക് അപേക്ഷ നല്‍കി. എന്നാല്‍ ബിജുവിന്റെ മുന്‍കൂര്‍ ജാമ്യമാണ് അവധിയെന്നു കണക്കാക്കിയാല്‍ മതിയെന്നും തനിക്കെതിരായ ആരോപണങ്ങളില്‍ യാതൊരു വാസ്തവവുമില്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ഈയിടെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഹൈ ഡെന്‍സിറ്റി ഫാമിങ് പരിപാടിയുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍നിന്നുള്ള ക്ലിഫ് ലവ് എന്നയാളെ പങ്കെടുപ്പിച്ചതിന്റെ ഫയല്‍ ഹാജരാക്കാന്‍ ബിജു പ്രഭാകറിനോടു രാജു നാരായണസ്വാമി ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം കലക്ടര്‍ ആയിരിക്കെ പാറ്റൂര്‍ ഭൂമി വിവാദം, മൂക്കുന്നിമലയിലെ ഭൂമി തിരിച്ചുപിടിക്കല്‍ തുടങ്ങിയ കേസുകളില്‍ നേരിട്ടു പങ്കില്ലാതിരുന്നിട്ടും പ്രതിയാക്കപ്പെട്ടെന്നു ബിജു പ്രഭാകര്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

രാജു നാരായണസ്വാമിയുടെ ആരോപണങ്ങള്‍:

വിസിറ്റിങ് വീസയിലെത്തിയ ഇസ്രയേല്‍ സംഘത്തിന് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒരുലക്ഷം രൂപ നല്‍കണമെന്ന് ബിജു പ്രഭാകര്‍ ഡപ്യൂട്ടി ഡയറക്ടര്‍ സാലി ജോസഫിനോട് ആവശ്യപ്പെട്ടു. നിയമപ്രകാരമല്ല ഇസ്രയേല്‍ സംഘം എത്തിയത്. അതിനാല്‍ സാലി ജോസഫ് ആവശ്യം നിരസിച്ചു. പണം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അവരെ ആലപ്പുഴയ്ക്കു സ്ഥലംമാറ്റി. സാലി ജോസഫ് തനിക്ക് പരാതി നല്‍കി, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസും കൊടുത്തു. ഈ സാഹചര്യത്തില്‍ ഓഫിസിലെ ഫയലുകള്‍ മുഴുവനും വിളിച്ചുവരുത്തുക മാത്രമാണു താന്‍ ചെയ്തത്. അഴിമതിയുണ്ടോ എന്ന് ഇനി പരിശോധിക്കേണ്ട കാര്യമാണ്.

ബിജു പ്രഭാകര്‍ ചട്ടം ലംഘിച്ചും നിയമനം നടത്തിയിട്ടുണ്ട്. വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ചട്ടം ലംഘിച്ചാണു നിയമിച്ചത്. ഹോര്‍ട്ടികോര്‍പില്‍ ഇല്ലാത്ത ജനറല്‍ മാനേജരുടെ തസ്തികയിലാണ് നിയമനം. ഇത്തരത്തിലുള്ള ക്രമവിരുദ്ധമായ കാര്യങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ തയാറല്ല.

ബിജു പ്രഭാകര്‍ പറയുന്നത്:

രാജു നാരായണസ്വാമിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ബിജു പ്രഭാകര്‍ വീണ്ടും രംഗത്തെത്തി. ഐഎഎസ് ലഭിച്ചത് കൃത്യമായ നടപടി ക്രമങ്ങളിലൂടെയാണ്.ഇതിനെതിരെ നീരസമുള്‌ലവര്‍ കോടതിയെ സമീപിക്കട്ടെ .തെളിവുണ്ടെങ്കില്‍ സ്വാമിക്ക് അത് കോടതിയില്‍ ഹാജരാക്കാം.അനധികൃത നിയമനം നടത്തിയിട്ടില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

ചട്ടങ്ങള്‍ പാലിച്ചു നീങ്ങിയെങ്കിലും മനഃപൂര്‍വം തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. കൃഷിവകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെന്നു കാണിച്ച് അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍വീസ് മടുത്തു തുടങ്ങി.