ആക്രമണ സമയത്ത് കുമ്മനം കാര്യാലയത്തിന് അകത്തുണ്ടായിരുന്നു

തിരുവനന്തപുരത്ത് ബി.ജെ.പി കാര്യാലയത്തിന് നേരെ ആക്രമണം ഉണ്ടാകുന്ന സമയത്ത് അകത്ത് കുമ്മനം രാജശേഖരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് കെട്ടിടത്തിന്റെ ഉറപ്പുകൊണ്ടുമാത്രമാണെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു. പോലീസുകാര്‍ അക്രമണകാരികള്‍ക്ക് ഗേറ്റ് തുറന്നുകൊടുത്ത് അകത്ത് പ്രവേശിക്കാന്‍ സൗകര്യം ഒരുക്കിയെന്നും ബി.ജെ.പി ആരോപിക്കുന്നു.

സംഭവ സമയം ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്.ഐ അടക്കം 5 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്.

ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി. ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇവരുടെ ദൃശ്യങ്ങള്‍ സിസിക്യാമറയില്‍ പതിച്ചിട്ടുണ്ട്. അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച സിവില്‍ പോലീസുകാരന്റെ ബിനുവിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.

മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫീസിനു നേരെ അക്രമികള്‍ കല്ലെറിയുകയും ചെയ്തു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ആക്രണമുണ്ടാകുന്നത്. നേരത്തെ കുമ്മനം കാര്യാലയത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ബോംബാക്രമണം ഉണ്ടയത്. എന്നാല്‍ കുറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഓഫീസിലെത്തിയ അദ്ദേഹം ഈ സമയം ഫയലുകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര് തമ്മില്‍ സംഘര്‍ഷമുണ്ടായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് നേരെയും കല്ലേറുണ്ടായി. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കല്ലേറ് കിട്ടിയിട്ടുണ്ട്. സംഭവ സമയത്ത് കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നതായി ബിനീഷ് പറഞ്ഞു. ബിയര്‍ കുപ്പിയും മറ്റും വസ്ഥുക്കളും വച്ചായിരുന്നു ആക്രമണം. എസ്.എഫ്.ഐഎ.ബി.വി.പി തര്‍ക്കമാണ് ഈ ആക്രമണത്തിലേക്ക് നയിച്ചത്. സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, കന്റോണ്‍മെന്റ് അസി കമ്മീഷണല്‍ കെ.ഇ ബൈജു എന്നിവര്‍ സ്ഥലത്തെത്തി.