ചിത്രയ്ക്ക് ലണ്ടനില്‍ മല്‍സരിക്കാനാകില്ല

പി യു ചിത്രയ്ക്ക് ലണ്ടനിലെ ലോക അത്ലറ്റിക് മീറ്റില്‍ മല്‍സരിക്കാനാവില്ല. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന അപേക്ഷ ലോക അത്ലറ്റിക് ഫെഡറേഷന്‍ തള്ളി.

മല്‍സരിക്കേണ്ട താരങ്ങളുടെ പേര് നല്‍കേണ്ട സമയ പരിധി കഴിഞ്ഞെന്നാണ് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ മറുപടി നല്‍കിയത്. താരങ്ങളുടെ പേര് നല്‍കേണ്ട സമയം 24ന് കഴിന്‍ഞ്ഞിരുന്നു.

ഇതിന് ശേഷം ഏതെങ്കിലും വിധത്തില്‍ ഒഴിവ് വന്നാല്‍ ലോക റാങ്കിംഗില്‍ മുന്നിലുള്ളവരെ ഉള്‍പ്പെടുത്തു. ചിത്രയുടെ ലോക റാങ്കിംഗ് 200ല്‍ മുകളിലാമ്മെന്നതും വിനയായി.

ഏഷ്യന്‍ ഗെയിംസില്‍ ചാന്പ്യനും ഭുവനനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണവും നേടിയ ചിത്രയെ ലോക മീറ്റില്‍ പങ്കെടുക്കാനുള്ള സംഘത്തില്‍ നിന്നൊഴിവാക്കിയത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ചിത്ര ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ലോക മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഇടക്കാല ഉത്തരവുണ്ടായിരുന്നു.

ആദ്യം ഇതിനോട് മുഖം തിരിച്ച അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേന്ദ്ര കായിക മന്ത്രി കര്‍ക്കശ നിലപാടെടുത്തതിനെ തുടര്‍ന്നാണ് ചിത്രയ്ക്ക് വേണ്ടി അപേക്ഷ നല്‍കാന്‍ തയാറായത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമൊക്കെ ചിത്രയ്ക്ക് വേണ്ടി രംഗത്ത് വന്നിരുന്നു.

ചിത്രയെ ഒഴിവാക്കിയ ടീം തെരഞ്ഞെടുപ്പ് സമിതിയില്‍ ഉണ്ടായിരുന്ന പി ടി ഉഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. മലയാളികളായ അത്ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യയിലെ സി കെ വല്‍സന്‍, ഡെപ്യൂട്ടി ചീഫ് കോച്ച്രാധാകൃഷ്ണന്‍ എന്നിവരും സമിതിയിലുണ്ടായിരുന്നെങ്കിലും ചിത്രയെ തുണച്ചില്ല.