സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവായ ചര്‍ച്ചകള്‍ പുനഃരാരംഭിച്ചു

ന്യൂഡല്‍ഹി: അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ തിരിച്ചെത്തിയതോടെ സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവായ ചര്‍ച്ചകള്‍ പുനഃരാരംഭിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറ്റു ജഡ്ജിമാരുമായി വീണ്ടും ചര്‍ച്ച നടത്തി. കോടതി ചേരുന്നതിനു മുന്‍പുള്ള ചായസല്‍ക്കാരത്തിന്റെ സമയത്തായിരുന്നു ചര്‍ച്ച. ജഡ്ജിമാരുടെ ആവശ്യങ്ങളോട് ചീഫ് ജസ്റ്റിസ് അനുഭാവപൂര്‍വം പ്രതികരിച്ചെന്നാണു സൂചന.

പനിയായതിനാല്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നലെ അവധിയായിരുന്നു. അതിനാല്‍ ചര്‍ച്ച നടന്നില്ല. എന്നാല്‍ ചീഫ് ജസ്റ്റിസ് മുന്‍കൈയെടുത്തു തുടങ്ങിയ ചര്‍ച്ച തുടരാന്‍ തയാറാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നാണ് നിലപാട്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സുപ്രീംകോടതി ബാര്‍ അസോസിയേഷനും പരിഹാരശ്രമം നടത്തുന്നുണ്ട്.

അതേസമയം, സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ചെലമേശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രധാനപ്പെട്ട വലിയ പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. അവയെല്ലാം പരിഹരിക്കപ്പെടണം. അതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. സ്വകാര്യ കേസുകളില്‍ ആശങ്കകളില്ല. പ്രശ്‌നങ്ങള്‍ പെട്ടെന്നു തന്നെ പരിഹരിക്കപ്പെടണമെന്നും ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു.