തിരുവനന്തപുരം: ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പി.എസ്. ശ്രീധരൻപിള്ള ബിജെപി സ്ഥാനാർഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ചേർന്ന ബിജെപി ഭാരവാഹി യോഗത്തിൽ ശ്രീധരൻ പിള്ളയെ സ്ഥാനാർഥിയാക്കാൻ ധാരണയായിരുന്നു.
കഴിഞ്ഞ തവണ ശക്തമായ ത്രികോണമത്സരത്തിനു വേദിയായ ഇടമാണ് ചെങ്ങന്നൂർ. കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞതവണ ചെങ്ങന്നൂരിൽ എൻഡിഎ മുന്നണി സ്ഥാനാർഥിയായി ശ്രീധരൻ പിള്ള മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
ചെങ്ങന്നൂർ സ്വദേശിയായ ശ്രീധരൻപിള്ള വർഷങ്ങളായി കോഴിക്കോടാണ് താമസമെങ്കിലും ചെങ്ങന്നൂരിലെ വ്യക്തിബന്ധങ്ങളും സംഘടനാ ബന്ധങ്ങളും സജീവമായി നിലനിർത്തിയിരുന്നു. എൻഎസ്എസിനും എസ്എൻഡിപിയ്ക്കും ഒരുപോലെ താത്പര്യമുള്ള നേതാവാണ് ശ്രീധരൻപിള്ളയെന്നതും അദ്ദേഹത്തിന് അനുകൂലഘടകമാകുന്നു.
ബിജെപി കൂടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ മൽസരചിത്രം പൂർണമായി. ഡി.വിജയകുമാർ യുഡിഎഫ് സ്ഥാനാർഥിയും സജി ചെറിയാൻ എൽഡിഎഫ് സ്ഥാനാർഥിയുമാണ്. അതേസമയം, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജഐസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.