കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് വ്യാജ സന്ദേശം; തമിഴ്‌നാട്ടില്‍ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു

ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാട്‌സ് ആപ്പ് വ്യാജ സന്ദേശം സംസ്ഥാനത്ത് രണ്ടു പേരുടെ ജീവനെടുത്തു. സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തില്‍ കൂട്ടമായെത്തിയ ജനം 24 മണിക്കൂറിനിടെ രണ്ടുപേരെയാണ് തല്ലിക്കൊന്നത്.

ബുധനാഴ്ചയാണ് ആദ്യസംഭവം നടന്നത്. തമിഴ്‌നാട്ടിലെ പുലിക്കട്ടില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് യുവാവിനെ ജനം മര്‍ദ്ദിച്ച് കൊന്ന് പാലത്തിന്റെ കൈവരിയില്‍ തൂക്കിയിട്ടു. സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന 20 പേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 30 പേരെ കൂടി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. തിരുവണ്ണാമലൈ ജില്ലയില്‍ അറുപത്തിമൂന്നുകാരിയെ ജനക്കൂട്ടം അടിച്ചുകൊല്ലുകയായിരുന്നു. കുടുംബത്തോടൊപ്പം ക്ഷേത്രസന്ദര്‍ശനത്തിനിറങ്ങിയ രുഗ്മിണിയാണ് മരിച്ചത്.

ക്ഷേത്രത്തിലേക്കുള്ള വഴിമധ്യേ കാര്‍ നിര്‍ത്തി സമീപത്തുള്ള കുട്ടികള്‍ക്ക് മിഠായി നല്‍കുകയായിരുന്ന രുഗ്മിണിയെ ജനക്കൂട്ടം കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതെന്ന് ആരോപിച്ച് മര്‍ദ്ദിച്ചവശയാക്കി. രുഗ്മിണിക്കൊപ്പമുണ്ടായിരുന്ന നാലു പേര്‍ക്കും മര്‍ദ്ദനത്തില്‍ പരുക്കേറ്റു. രുഗ്മിണിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ഉത്തരേന്ത്യയില്‍നിന്നു സംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രചരിക്കുന്നു. എന്നാല്‍ സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇതില്‍ വിശ്വസിക്കരുതെന്നും പൊലിസ് പലതവണ മുന്നിറിയിപ്പു നല്‍കിയിരുന്നു. ഇതൊന്നു വേണ്ടപോലെ ജനങ്ങളിലേക്ക് എത്തിയില്ലെന്നാണ് നിരപരാധികളായി രണ്ടു പേരുടെ മരണത്തിലേക്ക് നയിച്ചത്.