തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെ സംസ്ഥാനത്ത് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി പോലീസ്. വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണങ്ങള്‍ നടത്തുകയോ അക്രമത്തിന് മുതിരുകയോ ചെയ്താല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നവമാധ്യമങ്ങള്‍ വഴി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതരെ സമര്‍പ്പിച്ച ഹര്ജികളിന്മേലുള്ള വിധിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കുന്നത്. രാവിലെ 10.30നാണ് വിധി പ്രസ്താവം ആരംഭിക്കുകയെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടന ബെഞ്ചിന്റെ വിധി വന്നത്. ശബരിമലയിൽ 10 മുതൽ 50 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് 1991 ഏപ്രിൽ 5 ലെ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു.
ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രൻ അയച്ച ഒരു കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ച് ജസ്റ്റിസുമാരായ കെ പരിപൂര്ണൻ, കെ ബി മാരാര്‍ എന്നിവരുടേതായിരുന്നു ആ വിധി. 15 വര്‍ഷത്തിന് ശേഷം 2006ലാണ് അതിനെതിരെയുള്ള കേസ് സുപ്രീംകോടതിയിലെത്തുന്നത്.
ഹര്‍ജി നൽകിയത് യംങ് ലോയേഴ്സ് അസോസിയേഷൻ. വര്‍ഷങ്ങൾക്ക് ശേഷം 2017ൽ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് എത്തുന്നതോടെയാണ് ശബരിമല കേസിൽ വഴിത്തിരിവുണ്ടാകുന്നത്.