ന്യൂഡല്‍ഹി: കൊവിഡ് പരിശോധന കിറ്റുകള്‍ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം രോഗനിര്‍ണയത്തില്‍ പ്രതിസന്ധിയാകുന്നു. കൊവിഡ് പരിശോധനക്ക് ഐസിഎംആര്‍ കൂടുതല്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കേയാണ് പരിശോധന കിറ്റുകള്‍ തിരിച്ചയക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളില്‍ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം വൈകുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് രോഗനിര്‍ണ്ണയത്തിലെ പ്രതിസന്ധി.
മെയ് അവസാന വാരത്തോടെ മാത്രമേ പരിശോധന കിറ്റുകളുടെ കാര്യത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കൂകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞിരുന്നു. കൊവിഡ് നിര്‍ണ്ണയം ഫലപ്രദമല്ലെന്ന് കണ്ടതോടെ രണ്ട് ചൈനീസ് കമ്പനികളുടെ കിറ്റുകളാണ് ഇന്ത്യ തിരിച്ചയക്കുന്നത്. 5 ലക്ഷം കിറ്റുകളാണ് ഗുണമേന്മയില്ലെന്ന കാരണത്താല്‍ ഒഴിവാക്കുന്നത്.
ദിനംപ്രതി നാല്പതിനായിരം സാമ്പിളുകളാണ് നിലവില്‍ പരിശോധിക്കുന്നത്. മെയ് ആദ്യവാരത്തോടെ പരിശോധന ഒരു ലക്ഷം ആയി ഉയര്‍ത്താനിരിക്കേയാണ് ഗുണമേന്മ പ്രശ്നമായത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളില്‍ ഇത് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.
ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്വകാര്യ ലാബുകളിലായി സാമ്പിളുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ പരിശോധന ഫലം ഒരാഴ്ചയോളം വരെ വൈകുന്നുവെന്നാണ് പരാതി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഇത് തിരിച്ചടിയാകും. ചൈനീസ് കമ്പനികളെ ഒഴിവാക്കിയതിനെ തുടര്‍ന്ന് 20 ലക്ഷം കിറ്റുകള്‍ രാജ്യത്ത് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് അഞ്ചാഴ്ചയോളം കാത്തിരിക്കേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്.