ഓണ്‍ലൈന്‍ പഠനത്തിന് അച്ഛൻ നൽകിയ ഫോണില്‍ അശ്ലീല വീഡിയോ കണ്ടു; പി ഹണ്ട് ഓപറേഷനില്‍ കുടുങ്ങി പതിമൂന്നുകാരൻ

    പാലക്കാട്: കുട്ടികളുടെ അശ്ലീല വിഡിയോകള്‍ കാണുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നവരെ പിടികൂടാനായി കേരളാ പോലിസ് നടത്തുന്ന പി ഹണ്ട് ഓപറേഷനില്‍ പതിമൂന്നുകാരനും കുടുങ്ങി. കൊല്ലങ്കോട് നെന്മാറ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പോലിസ് പിടിയിലായത്.

    ദിനംപ്രതി രണ്ടര മണിക്കൂര്‍ മുതല്‍ മൂന്നര മണിക്കൂര്‍ വരെ അശ്ലീല സൈറ്റുകളിലെ സന്ദര്‍ശകനായിരന്നു പതിമൂന്നുകാരന്‍. അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയും മണിക്കൂറുകളോളം ദൃശ്യങ്ങള്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതോടെയാണ് പോലിസ് നിരീക്ഷിയ്ക്കാന്‍ തുടങ്ങിയത്. ചെറിയ കുട്ടികളുടെ പോണ്‍ ദൃശ്യങ്ങളാണ് കൂടുതലായി കണ്ടിരുന്നത്.

    സൈബര്‍ പോലിസ് വിദഗ്ദ്ധരാണ് ഐപി വിലാസം ഉപയോഗിച്ച് പതിമൂന്നുകാരനെ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ക്ലാസിന് ഉപയോഗിക്കുന്ന അച്ഛന്റെ ഫോണില്‍നിന്നാണ് കുട്ടി അശ്ലീല വൈബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നത്. ഈ ഫോണ്‍ തെളിവുശേഖരണത്തിനായി പോലിസ് പിടിച്ചെടുത്തു.

    ഡൗണ്‍ലോഡ് ചെയ്ത് കണ്ടുകഴിഞ്ഞ ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്തിരുന്നു ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഫോണ്‍ വിദഗ്ദ്ധര്‍ക്ക് കൈമാറുമെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ എ ദീപകുമാര്‍ പറഞ്ഞു.

     

    എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേരളാ പോലിസ് ഓപറേഷന്‍ പി ഹണ്ട് നടത്തുന്നത്. രണ്ടു വര്‍ഷമായി തുടരുന്ന റെയ്ഡുകളില്‍ 527 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 430 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അറസ്റ്റിലായവരല്‍ ഏറെയും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരും പ്രഫഷണലുകളുമാണ്. ഓപ്പറേഷന്‍ പി ഹണ്ടില്‍ കേരളാ പോലിസിനെ നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി അഭിനന്ദിച്ചിരുന്നു.