തിരുവനന്തപുരം: സരിത എസ് നായര്‍ക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ കേസിലെ രണ്ടാം പ്രതി ഷാജുവിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം നഷ്ടമായ രണ്ടുപേരാണ് നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ ഒരു പരാതിക്കാരന്റെ ഫോണിലേക്ക് വിളിച്ചാണ് കേസിലെ രണ്ടാം പ്രതിയായ ഷാജു ഭീഷണിപ്പെടുത്തിയത്. ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് നെയ്യാറ്റിന്‍കര പൊലീസിന് പരാതിക്കാരന് കൈമാറിയത്.
സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെന്നാണ് സരിത എസ് നായര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ്. നെയ്യാറ്റിന്‍കര സ്വദേശികളായ രതീഷ്, ഷാജു എന്നിവരാണ് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. ഈ രണ്ടുപേരും സോളാര്‍ കേസ് പ്രതിയായ സരിത നായരുടെ ഇടനിലക്കാരെന്നാണ് പരാതിക്കാരുടെ മൊഴിയില്‍ പറയുന്നത്.
സരിതക്കെതിരെ പരാതി നല്കിയ ശേഷം ഓഫീസിലെത്തിയും ചിലര്‍ ഭീഷണിപ്പെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്. കെ ടി ഡി സി, ബെവ്കോ എന്നീ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ വാങ്ങിയ ശേഷം പ്രതികള്‍ ജോലിക്ക് ഹാജരാകാനുള്ള ഉത്തരവും നല്കി. ഇതുമായി ഓഫീസുകളില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. പക്ഷേ പരാതി നല്‍കിയശേഷം പരാതിക്കാര്‍ തുടര്‍ന്ന് പൊലീസിനോട് സഹകരിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായി.
പണം നല്കി കേസ് ഒത്തു തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിക്കാര്‍ മാറിനിന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ പരാതിക്കാര്‍ക്ക് ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന കാര്യവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ ഇതേവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം നടക്കുന്നതിടെ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രതീഷ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് സത്യപ്രതിജ്ഞയും ചെയ്തു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആക്ഷേപവും പൊലീസിനെതിരെ ഉയരുന്നുണ്ട്.
 
            


























 
				
















