സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടു

കണ്ണൂര്‍:  കോവിഡും ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആശുപത്രി വിട്ടു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചൊവ്വാഴ്ചയാണ് ജയരാജന്‍ വീട്ടിലേക്ക് മടങ്ങിയത്. രോഗമുക്തനായ ജയരാജന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജനുവരി 18-നാണ് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് എം.വി. ജയരാജനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 20-ന് ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കോവിഡ് നെഗറ്റീവായെങ്കിലും രോഗ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഏറെ വഷളാക്കിയിരുന്നു.