ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍

സംസ്ഥാന പോലീസ് മേധാവിയുടെ കഴിഞ്ഞ വര്‍ഷത്തെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ഉള്‍പ്പെടെ ജില്ലയില്‍ നിന്നും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്. ക്രമസമാധാന രംഗത്തെ മികവാര്‍ന്ന പ്രകടനത്തിനും, മൊത്തത്തിലെ പ്രവര്‍ത്തന മികവിനുമാണ് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ക്ക്് ബഹുമതി. ക്രമസമാധാന രംഗത്ത് കാഴ്ചവച്ച മികച്ച സര്‍വീസ് റെക്കോര്‍ഡ് ജില്ലാ പോലീസ് മേധാവിയെ ഉന്നത ബഹുമതിക്ക് അര്‍ഹയാക്കിയപ്പോള്‍, കരുവാറ്റ സര്‍വീസ് സഹകരണബാങ്കിലെ മോഷണ കേസിന്റെ മികവാര്‍ന്ന അന്വേഷണം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അഡീഷണല്‍ എസ്പി സ്ഥാനത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവ  എന്‍. രാജനെ ഇരട്ട ബഹുമതിക്ക് അര്‍ഹനാക്കി. ഇത് ജില്ലാ പോലീസിന് എടുത്തുപറയത്തക്ക നേട്ടമായി മാറുകയാണ്. ജില്ലാ പോലീസ് മേധാവിയ്ക്കും, അഡീഷണല്‍ എസ്പിക്കും ഡിജിപിയുടെ ഉന്നത ബഹുമതി ഒരേസമയം ലഭിച്ചു എന്ന അപൂര്‍വനേട്ടത്തില്‍ അഭിമാനിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പോലീസ് സമൂഹം.
കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ കണ്ടെത്തുന്നതില്‍ കാട്ടിയ അന്വേഷണ മികവിന് അന്നത്തെ കടയ്ക്കല്‍ പോലീസ് ഇന്‍സ്പെക്ടറും, ഇപ്പോള്‍ ഇലവുംതിട്ട എസ്എച്ച്ഒയുമായ എം. രാജേഷിന് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. സാഹസികമായും തന്ത്രപരമായും നടത്തിയ നീക്കങ്ങളിലൂടെ കേസിലെ പ്രതിയെ കുടുക്കാന്‍ സാധിച്ചതാണ് രാജേഷിനെ ബഹുമതിക്ക് അര്‍ഹനാക്കിയത്.