വയനാട് മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളെ വിഴുങ്ങിയ ഉരുൾപൊട്ടലിൽ ഒന്നും അവശേഷിക്കാതെ പുഞ്ചിരിമട്ടം. ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ ഈ പ്രദേശം ഒരു വീടു പോലുമില്ലാതെ തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. ജനവാസ കേന്ദ്രമായിരുന്ന പുഞ്ചിരിമട്ടത്ത് ഇപ്പോൾ വെറും കല്ലും മണ്ണും നിറഞ്ഞ് ദുരന്തത്തിൻ്റെ ഭീകരതയാണ് അടയാളപ്പെടുത്തുന്നത്.
ഉരുൾപൊട്ടലിന് ശേഷം നടന്ന രക്ഷാപ്രവർത്തനത്തിൽ ആദ്യ ദിവസം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഈ പ്രദേശം. ഇവിടേക്ക് തിരച്ചിലിനായുള്ള യന്ത്രസാമഗ്രികൾ എത്തിക്കുന്നത് ഇപ്പോഴും ദുഷ്ക്കരമായി തുടരുകയാണ്. ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത തരത്തിലുള്ള കാഴ്ചകളാണ് പ്രദേശത്തു നിന്നും പുറത്തു വരുന്നത്. മുകളിലേക്ക് ചെല്ലുംതോറും മണ്ണും കല്ലും ചളിയുമൊക്കെ കൂടികലര്‍ന്ന് തകര്‍ച്ചയുടെ ഭീതി കൂട്ടുകയാണ് പുഞ്ചിരിമട്ടം.
പുലർച്ചെ ഒരു മണിക്കുണ്ടായ ആദ്യ ഉരുൾപൊട്ടലിന് ശേഷം കുറച്ച് ആളുകളെ ഇവിടെ നിന്നും മാറ്റാൻ കഴിഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇടയിൽ രാവിലെ നാല് മണിക്ക് വീണ്ടും ഉരുൾപൊട്ടിയിരുന്നു. ഇതിനുശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവിടുത്തെ ലയങ്ങളില്‍ ഉണ്ടായിരുന്ന അസം സ്വദേശികളെയും മറ്റ് താമസക്കാരെയും കണ്ടെത്താൻ കഴിയാത്തതും ഭീതി വർധിപ്പിക്കുന്നു. ഇവിടെ മണ്ണിനടിയിലും കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിലും ആളുകൾ കുടുങ്ങി പോയിട്ടുണ്ടാകും എന്ന സംശയമാണ് ഇതുയർത്തുന്നത്.
പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിൽ ഭീഷണിയും കാരണം പുഞ്ചിരിമട്ടത്തെ രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കുകയാണ്. പലവട്ടം തിരച്ചിൽ നിര്‍ത്തിവയ്ക്കേണ്ടിവന്നു. കൂടുതല്‍ യന്ത്രങ്ങള്‍ ഇവിടേയ്ക്ക് എത്തിക്കുന്നതിന് പരിമിതികളുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഇവിടേക്കുള്ള റോഡ് പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. മുകളിലെത്തി തിരച്ചിൽ നടത്താൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും നിലൽക്കുന്നത്.
വെളളച്ചാട്ടത്തില്‍ കുത്തിയൊഴുകി ചിന്നിചിതറി മൃതദേഹങ്ങള്‍
വെളളച്ചാട്ടത്തില്‍ കുത്തിയൊഴുകി ചിന്നിചിതറി മൃതദേഹങ്ങള്‍
വയനാട് മുണ്ടകൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരുടെ മൃതദേഹങ്ങള്‍ ചാലിയാറിലൂടെ 25 കിലോമീറ്റര്‍ വരെ അകലേക്കാണ് ഒഴുകിയെത്തുന്നത്. ദുരന്തമുണ്ടായ അന്നു മുതല്‍ ഇതുവരെ നൂറിലധികം മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. മലപ്പുറം ജില്ലയുടെ ഭാഗമായ നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്ന് ആദ്യം കണ്ടെത്തിയത് ഒന്‍പതുകാരിയുടെ മൃതദേഹം. തുടര്‍ന്നുളള സമയങ്ങളില്‍ ദുരന്തത്തില്‍ ഇരയായവരുട ശരീരഭാഗങ്ങളുമായി ചാലിയാര്‍ കുതിച്ച് ഒഴുകി കൊണ്ടേയിരിക്കുന്നു. അത് ഇപ്പോഴും തുടരുകയാണ്.
നൂറോളം മൃതദേഹങ്ങള്‍ ലഭിച്ചുവെന്ന് കണക്കില്‍ പറയുമ്പോഴും പൂര്‍ണ്ണ രൂപത്തില്‍ ലഭിച്ചത് വിരലില്‍ എണ്ണാവുന്നത് മാത്രമാണ്. മറ്റുളളവയുടെ ശരീര ഭാഗങ്ങളാണ് ലഭിച്ചത്. ഈ പുഴ ഒഴുകി വരുന്ന വഴിയില്‍ സൂചിപ്പാറ വെള്ളച്ചാട്ടം ഉള്‍പ്പെടെ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. ഇവിടെ തെറിച്ചുവീണും പാറക്കെട്ടുകളില്‍ തട്ടിയുമാണ് മൃതദേഹങ്ങളേറെയും ചിന്നിപ്പോയത്. നിലമ്പൂര്‍ മേഖലകളില്‍ നിന്നും ലഭിച്ച മൃതദേഹങ്ങളില്‍ തിരിച്ചറിഞ്ഞത് മൂന്നെണ്ണം മാത്രമാണ്. മറ്റുള്ളവയെല്ലാം തിരിച്ചറിയാൻ നിവൃത്തിയില്ലാത്ത അവസ്ഥയിൽ ഇവിടെ നിന്ന് വയനാട്ടിലേക്ക് അയക്കുകയാണ് ചെയ്തത്.
ഈ ഭാഗങ്ങളില്‍ ഇപ്പോഴും സന്നദ്ധപ്രവര്‍ത്തകരും ഫയർഫോഴ്സും പോലീസും തിരച്ചില്‍ തുടരുകയാണ്. ലഭിക്കുന്ന ഓരോ ശരീര ഭാഗങ്ങളും പ്ലാസ്റ്റിക് കവറിലാക്കി ആദ്യം നിലമ്പൂര്‍ ആശുപത്രിയിലേക്ക് അയക്കുകയാണ്. തുടര്‍ന്ന് ആംബുലന്‍സില്‍ വയനാട്ടിലേക്കും. ഇവിടെ നിന്നും എത്തുന്ന ഓരോ ആംബുലന്‍സും കാത്ത് നിരവധിപേരാണ് അവിടെ നില്‍ക്കുന്നത്. പ്രീയപ്പെട്ടവരുടെ മൃതദേഹമാണോയെന്ന് നോക്കാനും തിരിച്ചറിയാനും. അതില്‍ മക്കളെ നഷടപ്പെട്ടവരുണ്ട്, സഹോദരങ്ങളെ നഷ്ടപ്പെട്ടവരുണ്ട്, മാതാപിതാക്കളെ നഷ്ടപ്പെട്ടവരുണ്ട്. വെള്ളത്തുണിയില്‍ പൊതിഞ്ഞു വരുന്ന ശരീരഭാഗങ്ങള്‍ തങ്ങളുടെ എല്ലാം എല്ലാമായ ആരെങ്കിലുമാണോയെന്ന് പരിശോധിക്കും. ഉറപ്പിച്ചാല്‍ പിന്നെ നിസഹായമായ നിലവിളിയുയരും. അല്ലെങ്കില്‍ വീണ്ടും കാത്തിരിപ്പ്.