മതാചാരങ്ങള്‍ക്ക് വിലക്ക്: സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജില്‍ പ്രക്ഷോഭം

മതാചാരങ്ങള്‍ വരെ എതിര്‍ക്കുന്ന കളമശേരിയിലെ ആല്‍ബേര്‍ഷ്യന്‍ എഞ്ചിനീയറിങ് കോളജി (ഐസാറ്റ്) നെതിരെ സംയുക്ത വിദ്യാര്‍ഥി സംഘടനകളുടെ സമരം. എഐഎസ്എഫ് ,കെഎസ്.യു, എംഎസ്എഫ്, എബിവിപി എന്നീ വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെ രാവിലെ സമരം ആരംഭിച്ചു. സമരത്തിന് ശേഷം വൈകിട്ടോടെ കോളജ് അധികൃതര്‍ക്ക് വിദ്യാര്‍ഥി സംഘടനകള്‍ വിവിധാവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി.

അധികൃതര്‍ തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഐസാറ്റ് എഞ്ചീനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ കോളജിന് മുന്നില്‍ സമരം ആരംഭിച്ചത്. അതേ സമയം കോളജ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ ചര്‍ച്ച അനുവദിക്കില്ലെന്ന നിലപാടുമായി എസ്എഫ്ഐ യും രംഗത്തെത്തി. മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താന്‍ മറ്റു വിദ്യാര്‍ഥി സംഘടനകളെ അനുവദിക്കില്ലെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലെ പ്രധാന കവാടത്തിനു മുമ്പില്‍ സംഘടനാ പ്രതിനിധികളെ തടഞ്ഞത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ ഫൈന്‍ ഈടാക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇത്തരത്തില്‍ ആയിരങ്ങള്‍ ഫൈനായി നല്‍കിയ വിദ്യാര്‍ഥികളുണ്ട്.

ആശ്വാസ് ഫണ്ട് എന്ന പേരിലാണ് ഫൈനുകള്‍ക്ക് രസീത് നല്‍കുന്നത്. താടി വടിക്കാത്തതിനും, സോക്‌സ് ധരിക്കാത്തതിനും, ഫീസ് നല്‍കാന്‍ വൈകിയാലുമൊക്കെ കനത്ത ഫൈന്‍ ഈടാക്കുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനിടെ മുസ്ലിം വിദ്യാര്‍ഥിനികളെ ലാബില്‍ തട്ടം ധരിക്കാന്‍ അനുവദിക്കാറില്ലെന്നും, ശബരിമലയ്ക്ക് പോകാന്‍ വ്രതമനുഷ്ഠിച്ച വിദ്യാര്‍ഥിയെ താടി വടിക്കാതെ പരീക്ഷ എഴുതിക്കാന്‍ തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

രാവിലെ മുതല്‍ കോളജ് കവാടത്തില്‍ ഉപരോധ സമരം നടത്തിയ വിദ്യാര്‍ഥികളോട് ഉച്ചയായിട്ടും മാനേജ്‌മെന്റ് യാതൊരു വിധ ചര്‍ച്ചക്കും തയ്യാറായില്ല. തുടര്‍ന്ന് എഐഎസ്എഫ് ,എഐവൈഎഫ്, കെ.എസ്യു, എംഎസ്എഫ്, , എബിവിപി പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രകടനമായെത്തി. എസ്എഫ്ഐ പ്രകടനത്തില്‍ പങ്കെടുത്തില്ല. ഇതോടെ മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചു. പക്ഷെ വിദ്യാര്‍ഥി സംഘടന പ്രതിനിധികളെ ചര്‍ച്ച ചെയ്യാന്‍ ക്യാമ്പസിനകത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന വിചിത്ര നിലപാടുമായി എസ്എഫ്ഐ എത്തി. സമരം ആരംഭിച്ചത് തങ്ങളാണെന്നും രണ്ട് ദിവസം സമരം നടത്തിയ ശേഷമേ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ എന്നാണ് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞത്. ഇതോടെ ഗേറ്റിന് മുന്നില്‍ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കിയ ശേഷം എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. വിദ്യാര്‍ഥികളുടെ 11 ആവശ്യങ്ങളടങ്ങിയ നിവേദനവും നല്‍കി. എഐഎസ്എഫ് നേതാക്കളായ അസ്ലഫ് പാറേക്കാടന്‍, യാസര്‍ മുഹമ്മദ്,നിമിഷ രാജേഷ്.സക്കീര്‍ ആഞ്ഞലിമൂട്ടില്‍, മുജീബ് തോറെത്ത്,കെഎസ്യു യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ എ.കെ.നിഷാദ്, ടി എ അബ്ദുള്‍ സലാം, പി എം നജീബ്, അഷ്‌കര്‍ പനയപ്പിള്ളി, ഷൗക്കത്ത് (എംഎസ്എഫ്), അബ്ദുള്‍ ഖാദര്‍ തീനാടന്‍ വിഷ്ണു (എബിവിപി )തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.