ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. കാണ്‍പുരില്‍നിന്നുള്ള ദളിത് നേതാവാണ് രാംനാഥ്. മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.
71 കാരനായ രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു രാംനാഥ് കോവിന്ദിന്റെ പ്രഖ്യാപനം വന്നത്. ഇതുവരെ പരിഗണനാ പട്ടികയില്‍ പോലും ഉണ്ടായിരുന്ന പേരായിരുന്നില്ല രാംനാഥിന്റേത്. ദലിത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക വഴി പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ജൂലൈ 17 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. 20ന് ഫലം പ്രഖ്യാപിക്കും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലൈ 24 ന് അവസാനിക്കും.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ദലിത് മോര്‍ച്ചയുടെ മുന്‍ അധ്യക്ഷനായ രാംനാഥ് മുന്‍രാജ്യസഭാംഗവുമാണ്. 1994 മുതല്‍ 2006 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ബിജെപിയുടെ ദേശീയതലത്തിലെ ദലിത് മുഖമായാണ് രാംനാഥ് വിശേഷിപ്പിക്കപ്പെടുന്നത്. 2015 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം ബിഹാര്‍ ഗവര്‍ണറായി ചുമതലയേറ്റത്.
മുന്‍പ് ഉയര്‍ന്ന് കേട്ടിരുന്ന ദ്രൗപതി മുര്‍മു, സുഷമ സ്വരാജ്, രാം നായിക്, സുമിത്ര മഹാജന്‍ എന്നവരെ പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നിരിക്കുന്നത്. സഖ്യകക്ഷിയായ ശിവസേനയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതിനാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ നിലപാട് ഇനി നിര്‍ണായകമാണ്. പശ്ചിമബംഗാള്‍ മുന്‍ഗവര്‍ണറും മഹാത്മാ ഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരാണ് പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ ഈ മാസം 21 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.