അട്ടിമറി ശ്രമം പൊളിച്ചത് മഞ്ജുവാര്യര്‍?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയില്‍ ഒരു ചേരി തിരിവിനാണ് വഴിവെച്ചിരിക്കുന്നത്. സിനിമ താരങ്ങളുടെ സംഘടനയില്‍ നിന്നും നടിക്ക് പിന്തുണ ലഭിച്ചില്ലെന്ന് ആരോപണം ഉണ്ടായിരുന്നു. ഒപ്പം കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന ആരോപണം വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആരോപിച്ചിരുന്നു.

ഇടക്ക് ഒന്നു മന്ദഗതിയിലായ കേസ് അന്വേഷണം ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും സജീവമായിരിക്കുകയാണ്. എന്നാല്‍ കേസ് അന്വേഷണം വീണ്ടും ശക്തമാക്കിയതിന് പിന്നില്‍ നടി മഞ്ജുവാര്യരുടെ ഇടപെടലുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസ് അട്ടിമറിക്കപ്പെടുമെന്ന സാഹചര്യം ഉണ്ടായാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിക്കാന്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് തീരുമാനിച്ചിരുന്നു. ഇതിനായി ഏതറ്റം വരേയും പോകുമെന്നും മഞ്ജുവാര്യരും വ്യക്തമാക്കയിരുന്നു. ഈ നിലപാടാണ് ശക്തമായ സമ്മര്‍ദ്ദത്തിനിടയിലും കേസ് അന്വേഷണം നേരായ ദിശയിലേക്ക് കൊണ്ടു പോകാന്‍ കാരണം.

manju warrier01

സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടാല്‍ തിരിച്ചടിയാകുക അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ്. നാദിര്‍ഷയ്ക്ക് ചോദ്യം ചെയ്യലിന് പരിശീലനം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനും സിബിഐ അന്വേഷണം തിരിച്ചടിയാകും. അതുകൊണ്ടുതന്നെ കേസ് സിബിഐ അന്വേഷണത്തിലേക്ക് നീങ്ങാതെ അവസാനിപ്പിക്കേണ്ടത് ഇപ്പോള്‍ പോലീസിന്റെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്.

പ്രമുഖ താരസംഘടനകളുടെ ഭരണകക്ഷി ബന്ധം തന്നെയാണ് കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്ന ആരോപണത്തിന് പിന്നിലെ കാരണം. നടന്‍ ദിലീപിനേയും, നാദിര്‍ഷയേയും പോലീസ് രാത്രി വൈകിയും ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഇരുവരേയും വിട്ടയക്കാന്‍ തലസ്ഥാനത്തുനിന്നും നിര്‍ദേശമുണ്ടായിതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നില്‍ സിനിമ സംഘടനയാണെന്നും വാദമുണ്ട്.

അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ ശക്തമായ ശ്രമങ്ങളും വനിത സിനിമ പ്രവര്‍ത്തകരുടെ സംഘടനയായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് നടത്തുന്നുണ്ട്. സംഘടനയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ മഞ്ജുവാര്യര്‍ തന്നെയാണ് ഇതിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്.

manju warrier

കേസില്‍ എന്തെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യത തെളിഞ്ഞാല്‍ ശക്തമായ പ്രക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കേസില്‍ പെട്ടന്നുണ്ടായ വഴിത്തിരിവുകള്‍ക്കും പരിശോധനകള്‍ക്കും കാരണം ഈ നിര്‍ദേശമാണെന്നാണ് റിപ്പോര്‍ട്ട്.

 

തെളിവുകള്‍ ലഭിക്കുന്നത് എത്ര ശക്തനായ വ്യക്തിക്ക് നേരെയാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശം. അറസ്റ്റിനുള്ള തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റിനുള്ള സാധ്യതകളും തള്ളിക്കളായാനാകില്ല.

നടി ആക്രമിക്കപ്പെട്ടത് മുതല്‍ നീതിക്കായി പോരാടുന്നവരില്‍ മുന്‍നിരയില്‍ തന്നെ മഞ്ജുവാര്യരുണ്ട്. വനിതകളെ ഒരുമിപ്പിച്ച് നിറുത്തി സംഘടന രൂപീകരിച്ചതും സിബിഐ അന്വേഷണം എന്ന ആവശ്യം മുന്നോട്ട് വച്ചതും മഞ്ജുവാര്യരായിരുന്നു. കേസിന്റെ പുരോഗതിയെ കൃത്യമായി നിരീക്ഷിക്കുന്ന മഞ്ജുവിന്റെ ഇടപെടലുകളാണ് കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിയതിന് പിന്നിലും.