പ്രീതിയുടെ വാക്കുകളില്‍ സങ്കടക്കടല്‍ താണ്ടി വിജയതീരം അണഞ്ഞവളുടെ കരുത്ത്. പട്ടിണിയോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതി ഡോക്ടറേറ്റ് നേടിയ പെണ്ണ് അച്ഛന് നല്‍കിയ ദക്ഷിണ. എതിര്‍പ്പുകളെ മറികടന്ന് തലയുയര്‍ത്തി മകളെ പഠിപ്പിച്ച അച്ഛനോടുള്ള കടപ്പാട് വാക്കുകളില്‍ വരച്ചിട്ടിരിക്കുകാണ് പ്രീതി. കാലിക്കറ്റ് സര്‍വ്വകലാശാല കൊമേഴ്സ് സര്‍വ്വകലാശാല മാനേജ്മെന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍വെച്ച് ഡോക്ടറേറ്റ് സ്വീകരിക്കുമ്പോള്‍ പ്രീതിയുടെ മനസ് അഭിമാനം കൊണ്ടു ഇരമ്പിയാര്‍ക്കുന്ന കടലായി മാറി. ഒപ്പം നാലു വര്‍ഷം മുന്‍പ് തന്നെ വിട്ടുപോയ അച്ഛനുള്ള അശ്രുപൂജ കൂടിയായി അത്.
എതിര്‍പ്പുകള്‍ പല കോണില്‍ നിന്നും ഉയര്‍ന്നിട്ടും ഉറച്ച തീരുമാനത്തില്‍ പെണ്‍കുട്ടികളെ പഠിപ്പിച്ച ആ മനുഷ്യനോട് പലരും ചോദിച്ചു എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച് കൂട്ടണത്? ചിലരുടെ പരിഹാസം മറ്റു തരത്തിലായിരുന്നു. ‘പിളേളര് ഡോക്ടറേറ്റ് എടുക്ക്വാ.’.. വാക്കുകളില്‍ ഒളിഞ്ഞിരുന്ന കൂരമ്പ് ആ അച്ഛന്‍ കേട്ടില്ലെന്നു നടിച്ചു. അന്ന് ആ ചോദ്യങ്ങളൊക്കെ ആദ്ദേഹം ചിരിച്ച് തള്ളി. പഠിക്കാനയച്ച അച്ഛനെ പരിഹസിച്ചവര്‍ക്കും കുറ്റപ്പെടുത്തിയവര്‍ക്കും പഠിച്ച് പോരാടി മറുപടി കൊടുത്ത മകളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
നാല് വര്‍ഷം മുന്‍പ് മരിച്ചു പോയ അച്ഛനെ ഓര്‍ത്തെടുത്താണ് പ്രിതീ ഫെയ്‌സ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. ഫീലിങ്ങ് മിസ്സിങ്ങ് എന്ന സ്പെഷ്യല്‍ ടാഗോടുകൂടിയാണ് പ്രീതി ഫെയ്സ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാഭ്യാസ് കാലഘട്ടം മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച്ച കാലിക്കറ്റ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയ വരെയുള്ള കാലഘട്ടം ചെറിയ കുറിപ്പിലൂടെ പ്രീതി ഓര്‍ത്തെടുക്കുകയാണ്.
വലതു തോളില്‍ കൈക്കോട്ടും ഇടതു കയ്യില്‍ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയില്‍ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച് ആകെ വിയര്‍ത്തു ചെളി പറ്റിയ ചുവന്ന തോര്‍ത്തുമുണ്ട് മാത്രമുടുത്തു എല്ലാ വൈകുന്നേരവും വീട്ടില്‍ കേറി വന്നിരുന്ന ഒരു മനുഷ്യ രൂപമുണ്ട്. കയ്യില്‍ ചുരുട്ടി പിടിച്ച നനഞ്ഞ 150 രൂപ എടുത്തു മുറ്റത്തു കളിക്കുന്ന എന്റെ കയ്യില്‍ തന്നിട്ട് പറയും ‘ കൊണ്ടുപോയി അച്ഛന്റെ പേഴ്‌സില്‍ വെക്ക്’ എന്ന്.
പഠിക്കാന്‍ മിടുക്കികളായിരുന്ന പെണ്മക്കള്‍ ശൈശവം കഴിഞ്ഞു കൗമാരത്തിലേക് കടന്നപ്പോള്‍ ചിലവിനെ കുറിച്ചോര്‍ത്തു ആധി കൊള്ളുന്ന സമയത്താണ് എനിക്ക് നവോദയ സ്‌കൂള്‍ പ്രവേശനം ലഭിക്കുന്നത്. ‘ പോവാം അല്ലേ മോളെ ..’. ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. ബന്ധുക്കളില്‍ ചിലര്‍ അച്ഛനോട് ചോദിച്ചു ‘ അനക്ക് എന്തിന്റെ കേടാ മാടമ്പ്യേ…..കുട്ട്യോളെ വല്ലോടത്തും കൊണ്ടിട്ടു പഠിപ്പിച്ചാ അവറ്റകള് വഴിതെറ്റി പോകില്ലേ..’.അച്ഛന്‍ പക്ഷെ പുഞ്ചിരിച്ചു.
പിന്നീടങ്ങോട്ട് ഏഴു വര്ഷം സ്വര്‍ഗ്ഗത്തിലെന്ന പോലെ ജീവിച്ചു. ചോറിനു കൂട്ടാന്‍ ചേമ്പും പപ്പായയും ചക്കയും ചമ്മന്തിയും അല്ലാതെ വേറെയും ചിലതുണ്ടെന്നറിഞ്ഞത് അവിടെ വെച്ചാണ്. ചോറിനും കറികള്‍ക്കുമൊന്നും സ്വാദില്ലെന്നു പലരും പറഞ്ഞപ്പോഴും ഞാനതെല്ലാം ആര്‍ത്തിയോടെ തിന്നു. എല്ലാ മാസവും ക്ലാസ് ടീച്ചര്‍ സഞ്ചയികയിലേക്കുള്ള കാശ് ചോദിക്കുമ്പോള്‍ തന്റെ കുട്ടി മറ്റുള്ളവരുടെ മുന്നില്‍ നാണം കെടാതിരിക്കാന്‍ സന്ദര്‍ശന ദിനത്തില്‍ അമ്മയെയും ചേച്ചിയെയും കൂട്ടാതെ വന്നു ആ വണ്ടിക്കൂലിയും ലാഭിച്ചു മുടങ്ങാതെ 50 രൂപ അച്ഛന്‍ എന്റെ കയ്യില്‍ വെച്ച് തരുമായിരുന്നു.
വര്‍ഷങ്ങള്‍ കടന്നു പോയി. ബിരുദം കഴിഞ്ഞു ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നപ്പോള്‍ ചുറ്റുമുള്ളവര്‍ വീണ്ടും പരിഹസിച്ചു. ‘ മാടമ്പ്യേട്ടാ.. എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത്…പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ …’ ജൂണ്‍ 30 2017 വെള്ളിയാഴ്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കോമേഴ്സ് ആന്‍ഡ് മാനേജ്മന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ വെച്ച് എനിക്ക് ഡോക്ടറേറ്റ് അവാര്‍ഡ് ചെയ്തിരിക്കുന്നു. പോയി പറയച്ഛാ ..എല്ലാരോടും …അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തുന്ന്..