നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കി. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മമ്മൂട്ടിയും മോഹൻലാലും നടപടിയ്ക്കായി വാദിച്ചു. അമ്മ ട്രഷറർ ആയിരുന്നു ദിലീപ്. പൃഥ്വിരാജും രമ്യ നമ്പീശനും യോഗത്തിൽ കടുത്ത നിലപാടെടുത്തു. ഫെഫ്കയിൽനിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽനിന്നും ദിലീപിനെ പുറത്താക്കി. ഇതോടെ എല്ലാ സിനിമാ സംഘടനകളിൽനിന്നും ദിലീപ് പുറത്തായി.
ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് അമ്മയിലെ യുവനടീനടന്മാര്‍ ആവശ്യപ്പെടുന്നത്. പൃഥ്വിരാജ്, ആസിഫലി, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുത്തു. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ തങ്ങള്‍ പുറത്തുപോകുമെന്നായിരുന്നു യുവനിരയുടെ നിലപാട്.
നേരത്തേ പല ആരോപണങ്ങളും ഉയര്‍ന്നപ്പോഴും ദിലീപിനെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന അമ്മയ്ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയപ്പോഴും സംഘടന മൗനം തുടര്‍ന്നു. നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയപ്പോഴും ‘അമ്മ’യുടെ മക്കളെ വേട്ടയാടാന്‍ സമ്മതിക്കില്ല എന്നാണ് ഗണേഷ്കുമാര്‍ അടക്കമുളളവര്‍ വിമര്‍ശിച്ചത്. എന്നാല്‍ ഇന്ന് ദിലീപിനെ തളളിപ്പറഞ്ഞ് ഗണേഷ് രംഗത്തെത്തി. ദിലീപില്‍ നിന്നും പ്രതീക്ഷിക്കാത്തതാണ് നടന്നതെന്നും എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.