മക്കയിലെ ഹോട്ടലിൽ വൻ തീപിടുത്തം, 600 തീർത്ഥാടകരെ ഒഴിപ്പിച്ചു

ജിദ്ദ: സൗദി അറേബ്യൻ നഗരമായ മക്കയിലെ ഹോട്ടലിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് 600 തീർത്ഥാടകരെ ഒഴിപ്പിച്ചു. അൽ അസീസയിലുള്ള ഹോട്ടലിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗമാണ് തുർക്കിയിൽ നിന്നും യെമനിൽ നിന്നുമുള്ള തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. സംഭവത്തിൽ ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

15 നില കെട്ടിടത്തിന്റെ എട്ടാം നിലയിലെ എയർ കണ്ടീഷനിൽനിന്നു തീ പടർന്നതാണ് അപകടമുണ്ടാക്കിയതെന്ന് മക്കയിലുള്ള സൗദി സിവിൽ ഡിഫൻസ് ജനറൽ ഡിപ്പാർട്‌മെന്റ് വക്താവ് മേജർ നയിഫ് അൽ ഷരീഫ് അറിയിച്ചു. ഇതിനോടകം തന്നെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് തീർത്ഥാടകരെ ഒഴിപ്പിച്ചത്. സംഭവത്തെക്കുറിച്ച് വിദഗ്‌ദ്ധ പരിശോധന നടത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം തീർത്ഥാടകരെ തിരികെ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.