സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെ തുറന്ന് പറഞ്ഞ് രജനി വൈദ്യനാഥ്; ഇന്ത്യന്‍ വംശജയായ മാധ്യമ പ്രവര്‍ത്തകയുടെ ‘മീറ്റൂ’ ചര്‍ച്ചയാകുന്നു

താൻ നേരിട്ടിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം തീർക്കുന്നത്. ഹോളിവുഡ് പ്രൊഡ്യൂസർ ഹാർവി വെയ്ൻസ്റ്റീനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെത്തുടർന്നാണ് സോഷ്യൽ മീഡിയയിൽ ‘മീറ്റൂ’ എന്ന തുറന്നുപറച്ചിലിന് തുടക്കംകുറിച്ചത്. ഇന്ത്യൻ വംശജയായ ബിബിസി പത്രപ്രവർത്തക രജിനി വൈദ്യനാഥന്റെ ഹാഷ്ടാഗ് വെളിപ്പെടുത്തലാണ് ഇപ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

തന്റെ സഹപ്രവർത്തരിൽനിന്ന് നേരിട്ടിട്ടുള്ള മോശം അനുഭവങ്ങളെക്കുറിച്ചാണ് രജിനി തന്റെ മീറ്റു പോസ്റ്റിൽ വിവരിച്ചത്. വാഷിങ്ടണിൽ പത്രപ്രവർത്തകയായിരിക്കെ, തന്നെക്കാൾ ഇരട്ടിയിലേറെ പ്രായവും കാമുകിയുമുള്ള സഹപ്രവർത്തകനിൽനിന്നുണ്ടായ ദുരനുഭവം രജനി വിവരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങവെയാണ് സഹപ്രവർത്തകനുമൊത്ത് ഇറ്റാലിയൻ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറിയത്.

നിന്നെക്കുറിച്ചോർക്കാതെ ഇരിക്കാനാവുന്നില്ലെന്നും കടുത്ത ലൈംഗികാകർഷണം തോന്നുന്നുവെന്നുമായിരുന്നു സഹപ്രവർത്തകന്റെ പ്രതികരണമെന്ന് രജനി പറയുന്നു. മറ്റുവിഷയങ്ങൾ സംസാരിച്ച് സഹപ്രവർത്തകന്റെ ശ്രദ്ധ തിരിക്കാൻ ശ്മിച്ചെങ്കിലും അയാൾ തന്റെ സൗന്ദര്യത്തെയും ലൈംഗിക ദാഹത്തെയും കുറിച്ച് പറഞ്ഞുകൊണ്ടിരുന്നതായും രജനി പറയുന്നു. സഹപ്രവർത്തകന്റെ രീതിയെക്കുറിച്ച് പരാതി നൽകുന്ന കാര്യം അന്ന് ചിന്തിച്ചിരുന്നില്ലെന്നും അവർ പറയുന്നു.

ഹാർവി വെയ്ൻസ്റ്റീൻ സംഭവം വന്നതോടെയാണ് തൊഴിൽസ്ഥലത്തെ പീഡനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. തനിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയച്ച സഹപ്രവർത്തകരെക്കുറിച്ചും രജനി വിശദീകരിക്കുന്നുണ്ട്. വിവാഹിതനായ സഹപ്രവർത്തകനാണ് അശ്ലീല സന്ദേശങ്ങളും ലൈംഗികകാര്യങ്ങളുമടങ്ങിയ സന്ദേശങ്ങളയച്ചത്. നിന്നെക്കാണുമ്പോൾ നിയന്ത്രണം വിട്ടുപോകുന്നുവെന്നായിരുന്നു അയാളുടെ കമന്റെന്നും രജനി പറയുന്നു.

ഇത്തരം കാര്യങ്ങൾ തന്നോട് സംസാരിക്കരുതെന്ന് കർശനമായി വിലക്കിയതോടെയാണ് അത് നിന്നത്. തനിക്ക് വീണ്ടും ഇയാൾക്കൊപ്പം ജോലി ചെയ്യേണ്ടിവരുമല്ലോ എന്നോർത്താണ് ഇക്കാര്യങ്ങൾ പുറത്തവിടാതിരുന്നതെന്നും രജനി പറയുന്നു. തന്റെ മറ്റ് വനിതാ സുഹൃത്തുക്കൾക്കും ഇതേയാളിൽനിന്ന് സമാനമായ സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് പിന്നീട് താനറിഞ്ഞതായും രജനി പറയുന്നു. ഇതോടെയാണ് അയാൾക്കെതിരെ പരാതിപ്പെടാൻ തീരുമാനിച്ചത്. തന്റെയും മറ്റ് സഹപ്രവർത്തരുടെയും പരാതിയെത്തുടർന്ന് അയാളെ ജോലിയിൽനിന്ന് പുറത്താക്കിയതായും രജനി പറഞ്ഞു.