മലയാളി നഴ്‌സിന്റെ ആത്മഹത്യ; ദുരൂഹതയെന്ന് ബന്ധുക്കള്‍

ദില്ലിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് അനിത ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവ് രജീഷ് പൊലീസ് കസ്റ്റഡിയിലാണ്.

എയിംസ് ആശുപത്രിയിലെ നഴ്‌സായി 10 വര്‍ഷമായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശി അനിത കഴിഞ്ഞ വ്യാഴാഴ്ചയാണ് ആത്മഹത്യ ചെയ്തത്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ആതമഹത്യയാണെന്നാണ് സ്ഥിരീകരണം.

എന്നാല്‍ അനിത ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ഭര്‍ത്താവ് രജീഷില്‍ നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അനിതയെ ഭര്‍ത്താവ് രജീഷ് മിക്കപ്പോഴും മര്‍ദ്ദിക്കാറുണ്ടെന്നും, മാതാപിതാക്കളുടെ മുന്നില്‍ വച്ചുപോലും മര്‍ദ്ദിച്ചിരുന്നെന്നും രജീഷ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും അനിതയുടെ ബന്ധു സാജു സെബാസ്റ്റിന്‍ പറഞ്ഞു.

അനിതയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗാര്‍ഹിക പീഡനവും, ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തിയാണ് പൊലീസ് രജീഷിനെ കസ്റ്റഡിയിലെടുത്തത്.