മുന്നണി പിളരുന്ന സാഹചര്യം ഒഴിവാക്കാനാണ് തോമസ് ചാണ്ടി രാജിവെച്ചതെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മുന്നണി പിളരുന്ന സാഹചര്യം ഒഴിവാക്കാനാണ് തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന തോമസ് ചാണ്ടിയുടെ തുറന്നുപറച്ചിൽ ഇതിന്റെ തെളിവാണ്. സി പി ഐ യുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭരണം നഷ്ടമാകുമെന്ന അവസ്ഥ ഉണ്ടായപ്പോഴാണ് തീരുമാനം മാറ്റാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നാണ് തോമസ് ചാണ്ടി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സുപ്രീംകോടതിയെ സമീപിച്ച് എത്രയും പെട്ടെന്ന് തിരികെ വരാന്‍ മുഖ്യമന്ത്രി ആശീര്‍വദിക്കുകയും ചെയ്തു. മന്ത്രിസ്ഥാനം രാജിവെച്ചതു കൊണ്ട് നിയമ പ്രശ്‌നം അവസാനിക്കുന്നില്ല. മന്ത്രി സ്ഥാനം രാജിവെച്ചതു കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. കയ്യേറ്റക്കാരനായ തോമസ് ചാണ്ടി എംഎല്‍എ സ്ഥാനംകൂടി രാജി വെക്കണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.ബിജെപി ഉള്‍പ്പടെയുള്ള കക്ഷികള്‍ നടത്തിയ പോരാട്ടത്തിന്റെ ഉജ്ജ്വല വിജയമാണിത്. പണം കൊണ്ട് ആരെയും വിലയ്ക്ക് വാങ്ങാമെന്ന ഹുങ്കിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണിത്.

കുറ്റക്കാരനായ വ്യക്തിക്ക് മുന്നില്‍ ഒരു മുഖ്യമന്ത്രി ഓച്ഛാനിച്ച് നില്‍ക്കുന്ന കാഴ്ച ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇത്ര ദുര്‍ബലനായ മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇതാദ്യമാണ്. കൂട്ടുത്തരവാദിത്തം ഇല്ലാതായ മന്ത്രിസഭയ്ക്ക് ഒരു നിമിഷം പോലും ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശമില്ല.