സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി; ദുരിതബാധിതര്‍ക്കായുള്ള സമഗ്രപാക്കേജിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടിൽ ആദ്യമായിട്ടാണ് കേരളത്തിൽ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  ചുഴലിക്കാറ്റിനെ കുറിച്ച് നവംബർ 28ന് പ്രത്യേക മുന്നറിയിപ്പ് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ഈ–മെയിൽ വഴിയോ ഫോൺ വഴിയോ മുന്നറിയിപ്പു ലഭിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് കടലില്‍ പോകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്.

30ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് വിവരം ലഭിച്ചു. ന്യൂനമര്‍ദം തീവ്രമാകുമെന്ന വിവരമാണ് ലഭിച്ചത്. ആ ഘട്ടത്തിലും ചുഴലിക്കാറ്റിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. 30ന് ഉച്ചയ്ക്ക് ശേഷമാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം ലഭ്യമായത്. മാനദണ്ഡം അനുസരിച്ച് 12 മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കേണ്ടതാണ്. ഓഖിയുടെ കാര്യത്തില്‍ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നറിയിപ്പു കിട്ടിയതിനുശേഷം ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ല. ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ചയില്ല, കേന്ദ്രമന്ത്രിമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ നൽകും. അപകടത്തിൽ പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽപരിശീലനവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായി.

ബോട്ടും വലയും നഷ്ടപ്പെട്ടവർക്ക് തത്തുല്യ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ ഇരയായവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. കണ്ടെത്താനാവാത്ത തൊഴിലാളികളുടെ കുടുംബത്തിന് സഹായത്തിന് പ്രത്യേക സമിതി രൂപീകരിക്കും. മൽസ്യത്തൊഴിലാളികള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷൻ ലഭ്യമാക്കും.  തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരാഴ്ചക്കാലത്തേക്ക് പ്രത്യേക ആശ്വാസം. മുതിർന്നവർക്ക് ദിവസേന 60 രൂപ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രവും സംസ്ഥാനവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മുന്നറിയിപ്പു ലഭിക്കുന്നതിനു മുൻപേ മൽസ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നു. നേവിയും കോസ്റ്റ് ഗാർഡും വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.

കേരളത്തോടു ചേർന്നു കിടക്കുന്ന ലക്ഷദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കും. മറ്റു സംസ്ഥാനങ്ങളിലെത്തിയവരെ തിരിച്ചെത്തിക്കാൻ സഹായം ലഭ്യമാക്കും. ആഴക്കടലിൽ ഇത്ര സാഹസികമായ രക്ഷാദൗത്യം ഇതാദ്യമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കും. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രതിരോധ സേനകൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാർ നന്ദി അറിയിക്കുന്നതായും പിണറായി പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്കായി സര്‍ക്കാരിന്റെ സമഗ്രപാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളും ഉള്‍പ്പെടുത്തിയുള്ളതാണ് പാക്കേജ്. ചീഫ് സെക്രട്ടറിക്കായിരിക്കും പാക്കേജ് നടപ്പാക്കുന്നതിന്റെ ചുമതല.

പാക്കേജ് ഇങ്ങനെ

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കും. കിടപ്പിലായവര്‍ക്ക് അഞ്ച് ലക്ഷം രൂപയും, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ച്ചത്തെ പ്രത്യേക ആശ്വാസവും നല്‍കും.

ബോട്ട് നഷ്ടപ്പട്ടവര്‍ക്ക് തുല്യ ധനസഹായം. വീട് കൃഷി നാശത്തിന് ഉചിതമായ ധനസഹായം. ദുരന്തത്തിന് ഇരയായവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം. ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനം. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍. മുതിര്‍ന്നവര്‍ക്ക് ദിവസേന 60 രൂപയും കുട്ടികള്‍ക്ക് 45 രൂപ.

ബോട്ടുകളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കും. മൊബൈലില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം കൊണ്ടുവരും.ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും.

തീരദേശ പോലിസ് സേനയില്‍ കൂടുതല്‍ പേരെ നിയമനം നടത്തും. തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളില്‍ നിന്ന് 200 പേരെ റിക്രൂട്ട് ചെയ്യും. ഇതില്‍ മത്സ്യബന്ധനത്തിനിടെ മരിച്ചവരുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കും. ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കും.

മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ബാധകമാക്കുമെന്നും പാക്കേജിലുണ്ട്.

ചുഴലിക്കാറ്റ് അപ്രതീക്ഷിതമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റ് കേരളത്തില്‍ വീശിയടിക്കുമെന്ന് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. മൂന്നു ദിവസം മുന്‍പെങ്കിലും മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു.

മുന്നറിയിപ്പ് കിട്ടിയതിനുശേഷം ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ല. ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചിട്ടില്ല. കേന്ദ്രമന്ത്രമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ഇത്രയും ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.