ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്റ്റേ ;തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി

ന്യൂഡല്‍ഹി:കായല്‍ കൈയേറ്റക്കേസില്‍ തനിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ഇത് രണ്ടാം തവണയാണ് ജഡ്ജി പിന്മാറുന്നത്.  ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെയാണ് പിന്‍മാറിയത്. നേരത്തെ ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കറും ഈ കേസില്‍ നിന്ന് പിന്‍മാറിയിരുന്നു. തോമസ് ചാണ്ടിയുടെ ഹര്‍ജി വെള്ളിയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും.

കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ഒരു ജഡ്ജി കൂടി പിന്‍മാറിയത്.  ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. തന്റെ കേസ് എഎം സാപ്രെ അടങ്ങിയ ബെഞ്ച് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി നേരത്തെ സുപ്രിം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി രജിസ്ട്രി ഈ ആവശ്യം തള്ളി. തുടര്‍ന്നാണ് ബെഞ്ച് മാറ്റമെന്ന തന്റെ ആവശ്യം പിന്‍വലിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി കഴിഞ്ഞ ദിവസം കത്തുനല്‍കിയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് എഎം സാപ്രെയാണ് തോമസ് ചാണ്ടി പുതുതായി സമര്‍പ്പിച്ച കത്ത് പരിഗണിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഹര്‍ജി മാറ്റിവെക്കുകയാണെന്നും അറിയിച്ചത്.

കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച് തോമസ് ചാണ്ടി നല്‍കിയ കത്ത് പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, എഎം സാപ്രെ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞദിവസം ഹര്‍ജി മാറ്റിവെച്ചത്.