യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദന്‍

തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ബിജെപിയെ പുറത്താക്കാന്‍ മതേതര കക്ഷികളുമായി സഹകരണം വേണം. കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു.

പ്രായോഗിക രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിക്കണമെന്നും ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് കോണ്‍ഗ്രസുമായി സഹകരണം നേരിട്ടുണ്ടാക്കിയില്ലെങ്കിലും പ്രാദേശികമായ സഹകരണമോ നീക്കുപോക്കുകളോ ആകാമെന്നുമാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് കാരാട്ട് പക്ഷം നിലപാടെടുത്തതോടുകൂടിയാണ് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച കരടില്‍ ധാരണയുണ്ടാകാതെ പോയത്.

കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്ന് കൊല്‍ക്കത്തയില്‍ ചേരാനിരിക്കെയായിരുന്നു കാരാട്ട് പക്ഷം നിലപാട് വ്യക്തമാക്കിയത്.പാര്‍ട്ടിയുടെ നിലനില്‍പ്പില്‍ വിട്ടുവീഴ്ചയില്ലെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. പാര്‍ട്ടി നയത്തില്‍ വെള്ളം ചേര്‍ക്കാനാകില്ല. 25 വര്‍ഷത്തെ തെറ്റുതിരുത്തല്‍ നടപടി പാഴാക്കരുതെന്നും ഭിന്നാഭിപ്രായമുള്ളവര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉന്നയിക്കാമെന്നും കാരാട്ട് പക്ഷം നിലപാട് വ്യകതമാക്കിയിരുന്നു.

കഴിഞ്ഞ 25 വര്‍ഷത്തെ അടവുനയങ്ങള്‍ പരിശോധിച്ച് അടവുനയ അവലോകന രേഖ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. അതിന് അംഗീകാരവും നേടിയിരുന്നു. ഇത് നിലനില്‍ക്കെ അതിനെ തള്ളിക്കളയുന്ന തരത്തില്‍ കോണ്‍ഗ്രസുമായി സഹകരണം ആകാമെന്ന് പറയുന്നത് പാര്‍ട്ടിയുടെ നയങ്ങളെ തന്നെ തള്ളിപ്പറയുന്നതിന് തുല്യമാകും, അത് അംഗീകരിക്കാനാകില്ല, പ്രാദേശികമായി പോലും കോണ്‍ഗ്രസുമായി നീക്കപോക്കുണ്ടാക്കുന്നത് പാര്‍ട്ടിക്ക് ഗുരുതരമായി ദോഷം ചെയ്യും. അതിനാല്‍ അത്തരമൊരു നീക്കുപോക്ക് സാധ്യമല്ല. പാര്‍ട്ടി നയങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ട് ഒരു നീക്കുപോക്കിനും തയ്യാറല്ല എന്ന നിലപാടാണ് കാരാട്ട് പക്ഷം എടുത്തിരിക്കുന്നത്. ഇക്കാര്യം ശക്തമായി കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിക്കും.