മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പുറത്തുവന്ന തെറ്റായ മാധ്യമവാര്‍ത്തകള്‍ക്കെതിരെ പി.കരുണാകരന്‍ എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പുറത്തുവന്ന തെറ്റായ മാധ്യമവാര്‍ത്തകള്‍ക്കെതിരെ പി.കരുണാകരന്‍ എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത പുറത്തുവിട്ടെന്നും സോഷ്യല്‍മീഡിയയിലൂടെ ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അനുചിതമാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

ഇരുവീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹമാണ് ദിയയും മര്‍സ്സദ് സുഹൈലും തമ്മിലുള്ളത്. മാര്‍ച്ച് മാസത്തില്‍ നടക്കാന്‍ പോവുന്ന വിവാഹത്തെക്കുറിച്ച് സമയമാവുമ്പോള്‍ അറിയിക്കാം എന്നാണ് താന്‍ കരുതിയിരുന്നതെന്നും പി.കരുണാകരന്‍ പറയുന്നു.

പി.കരുണാകരന്‍ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ മകൾ ദിയ കരുണാകരന്റെ വിവാഹവുമായ്‌ ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങളിൽ വന്ന വാർത്തകളും,സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ നടത്തിയ കമന്റുകളും തീർത്തും അനുചിതമെന്ന് ഖേദപൂർവ്വം അറിയിക്കുകയാണു. മകളുടെ കല്യാണം പ്രതിശ്രുത വരൻ മർസ്സദ്‌ സുഹൈലിന്റെയും,ഞങ്ങളുടെയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ചുറപ്പിച്ചതാണു. ഇന്ത്യയ്ക്ക്‌ വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഇന്റർ നാഷ്ണൽ വോളി താരമായ മർസ്സദ്‌ റെയിൽ വേയിൽ ടി.ടി.ഇ.ആയി
സേവനമനുഷ്ടിച്ചു വരുന്നു. ഇരു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോട്‌ കൂടിയാണു വിവാഹം മാർച്ച്‌ മാസത്തിൽ നടത്താൻ തീരുമാനിച്ചത്‌.ഈ വിവരം സമയമാകുമ്പോൾ അറിയിക്കാം എന്നാണു ഞാൻ കരുതിയിരുന്നത്‌. എന്നാൽ ചില മാധ്യമങ്ങൾ വളരെ സങ്കുചിതത്വത്തോട്‌ കൂടി ഞങ്ങളോട്‌ ഒരു അന്വേഷണവും നടത്താതെ ഇത്‌ വാർത്തയാക്കുകയാണു ചെയ്തത്‌.ഏഷ്യാനെറ്റ്‌ പോലുള്ള  മാധ്യമം ദുരുദ്ദേശപരമായ കമന്റുകൾക്ക്‌ വഴിയൊരുക്കി കൊടുത്തു. അത്തരം കമന്റുകൾ തടയാനോ ,നീക്കം ചെയ്യാനോ ഉള്ള സാമാന്യമര്യാദ പോലും അവർ കാണിച്ചില്ല എന്നത്‌ ദു:ഖകരമാണു.ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹ കാര്യം സഖാക്കൾ സീതാറാം യെച്ചൂരി,പ്രകാശ്‌ കാരാട്ട്‌,ബൃന്ദ കാരാട്ട്‌, പിണറായി വിജയൻ ,കൊടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരെ  അറിയിക്കുകയും,അവരുടെ സമ്മതവും അനുഗ്രവും ലഭിച്ചിട്ടുള്ളതുമാണു. വസ്തുത ഇതായിരിക്കേ ഇത്തരം വാർത്തകൾ പുറത്ത്‌ വിടുമ്പോൾ
കുടുംബക്കാരായ ഞങ്ങളോടോ,പ്രതിശ്രുത വധുവരന്മാരോടോ കാര്യങ്ങൾ ചോദിച്ചറിയാനുള്ള അവസരം ഉപയോഗപ്പെടുത്താതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും സഭ്യമല്ലാത്ത കമന്റുകൾക്ക്‌ അവസരം സൃഷ്ടിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിച്ചത്‌ ഖേദകരവും പ്രതിഷേധാർഹവുമാണു.

സസ്‌നേഹം

പി.കരുണാകരൻ എം.പി.